സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ചാണ്ടി ഉമ്മൻ എം.എൽ.എയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് ഗണേഷ് കുമാറാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.
രാഷ്ട്രീയ ലാഭത്തിനായി ഉമ്മൻചാണ്ടിയെ കുടുക്കിയ ശേഷം ഗണേഷ് കുമാർ എൽ.ഡി.എഫിലേക്ക് ചേക്കേറുകയായിരുന്നുവെന്നും, ഈ വിഷയത്തിൽ ആദ്യമായാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പരസ്യമായി ഇത്തരമൊരു പ്രതികരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ പരാതിക്കാരിയുടെ കത്തിന്റെ പേജുകൾ 18-ൽ നിന്ന് 24 ആയി വർധിച്ചതിന് പിന്നിൽ ഗണേഷ് കുമാറാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരായ തെളിവുകൾ തേടി ഗണേഷ് കുമാർ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കും യാത്രകൾ നടത്തിയിരുന്നു. എന്നാൽ അത്തരം നീചമായ ശ്രമങ്ങളിലൂടെ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.
നീതിക്ക് നിരക്കാത്തതൊന്നും ഉമ്മൻചാണ്ടി ചെയ്തിട്ടില്ലാത്തതിനാൽ, കൊട്ടാരക്കര കോടതിയിൽ നിലവിലുള്ള കേസിൽ സത്യം ജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആർ. ബാലകൃഷ്ണപിള്ളയുമായി ഉമ്മൻചാണ്ടിക്ക് അടുത്ത സൗഹൃദമാണുണ്ടായിരുന്നത് എന്നും എന്നാൽ അദ്ദേഹത്തിന്റെ മകനായ ഗണേഷ് കുമാറിൽ നിന്ന് ഉണ്ടായത് അത്യന്തം വേദനിപ്പിക്കുന്ന സമീപനമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പത്തനാപുരം മാങ്കോട് നടന്ന കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
















