തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ വിവാദപരമായ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന് മദ്രാസ് ഹൈക്കോടതി. ദ്രാവിഡ മുന്നേറ്റ കഴകം 100 വർഷമായി ഹിന്ദുമതത്തിനെതിരെ വ്യക്തമായ ആക്രമണം നടത്തുന്നുണ്ടെന്നും മന്ത്രി അതേ പ്രത്യയശാസ്ത്രപരമായ പരമ്പരയിൽപ്പെട്ടയാളാണെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞു.
2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിൻ ഒരു പൊതു പരിപാടിയിൽ സംസാരിക്കവേ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്. “ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഉന്മൂലനം ചെയ്യപ്പെടണം. പകർച്ചപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല; അവയെ നശിപ്പിക്കാൻ നമുക്ക് കഴിയണം. അതുപോലെ, സനാതനത്തെ എതിർക്കുന്നതിനു പകരം അതിനെ ഉന്മൂലനം ചെയ്യണം.”, ഉദയനിധി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു.
ഇതിനെതിരെയാണ് കോടതി പ്രതികരിച്ചത്. “വിദ്വേഷ പ്രസംഗങ്ങൾക്ക് തുടക്കമിടുന്നവർ ശിക്ഷിക്കപ്പെടാതെ വിട്ടയയ്ക്കപ്പെടുന്നു, അതേസമയം അത്തരം വിദ്വേഷ പ്രസംഗങ്ങളോട് പ്രതികരിക്കുന്നവർ നിയമത്തിന്റെ കോപത്തിന് ഇരയാകുന്നു എന്നത് വേദനാജനകമായി ഈ കോടതി രേഖപ്പെടുത്തുന്നു. കോടതികൾ പ്രതികരിക്കുന്നവരെ ചോദ്യം ചെയ്യുന്നു, എന്നാൽ വിദ്വേഷ പ്രസംഗം ആരംഭിച്ചവർക്കെതിരെ നിയമം നടപ്പാക്കുന്നില്ല കൂടാതെ ഉദയനിധി സ്റ്റാലിൻ ഉപയോഗിച്ച വാക്കുകൾ വംശഹത്യയെയാണ് സൂചിപ്പിക്കുന്നതെന്നും അത് വിദ്വേഷ പ്രസംഗമാണെന്നും കോടതി വ്യക്തമാക്കി.
















