നമ്മുടെ കലണ്ടറിൽ ചുവന്ന അക്ഷരത്തിൽ അടയാളപ്പെടുത്തിയ വെറുമൊരു ‘അവധി ദിനം’ മാത്രമാണോ ജനുവരി 26? സ്വാതന്ത്ര്യദിനം വലിയ ആഘോഷമാക്കുന്ന നമ്മൾ കേരളീയർ പലപ്പോഴും റിപ്പബ്ലിക് ദിനത്തെ അത്ര ഗൗരവത്തിൽ കാണാറില്ലെന്നതാണ് വാസ്തവം.
എന്നാൽ സത്യത്തിൽ, 1947 ഓഗസ്റ്റ് 15-ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന് അർത്ഥവും പൂർണ്ണതയും കൈവന്നത് 1950 ജനുവരി 26-നാണ്. ഒരു ജനത എന്ന നിലയിൽ നമ്മൾ എങ്ങനെ ജീവിക്കണമെന്നും നമ്മുടെ അവകാശങ്ങൾ എന്താണെന്നും നിശ്ചയിക്കപ്പെട്ട മഹത്തായ ദിനം. ഓരോ ഭാരതീയന്റെയും ശ്വാസത്തിന് നിയമപരമായ സംരക്ഷണം ലഭിച്ച, ദേശസ്‌നേഹത്തിന്റെ മിടിപ്പുകൾ ഉണർത്തുന്ന ചരിത്ര ദിവസം.
നമ്മുടെ രാജ്യം വെറുമൊരു ഭൂപടമല്ല; മറിച്ച് കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും കാത്തുസൂക്ഷിക്കുന്ന ഒരു വലിയ കുടുംബമാണ്. ആ കുടുംബത്തിലെ ഓരോ അംഗത്തിനും തുല്യനീതി ഉറപ്പാക്കുന്നത് നമ്മുടെ ഭരണഘടനയാണ്.
ബ്രിട്ടീഷുകാരുടെ നിയമങ്ങളിൽ നിന്ന് മോചിതരായി, സ്വന്തം മണ്ണിൽ സ്വന്തം നിയമങ്ങളുമായി നാം പിച്ചവെച്ചു തുടങ്ങിയത് ഈ ദിനത്തിലാണ്. നമുക്ക് ഇന്ന് ഭയമില്ലാതെ സംസാരിക്കാനും, ഇഷ്ടമുള്ള മതം വിശ്വസിക്കാനും, പൊതുവേദികളിൽ അഭിപ്രായങ്ങൾ വിളിച്ചുപറയാനും സാധിക്കുന്നത് ഈ ഭരണഘടന നമുക്ക് നൽകുന്ന കരുത്തുകൊണ്ടാണ്.
ഈ നിമിഷത്തിൽ നാം ഏറ്റവും കൂടുതൽ സ്മരിക്കേണ്ടത് നമ്മുടെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെയാണ്. വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും നാം എത്രയൊക്കെ വ്യത്യസ്തരാണെങ്കിലും, ഭരണഘടനയ്ക്ക് മുന്നിൽ നാമെല്ലാവരും തുല്യരാണെന്ന മഹത്തായ സത്യം അദ്ദേഹം നമുക്ക് പഠിപ്പിച്ചുതന്നു.
സ്വാതന്ത്ര്യം കഠിനമായ പോരാട്ടത്തിന്റെ ഫലമാണെങ്കിൽ, ആ സ്വാതന്ത്ര്യത്തെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാക്കി മാറ്റിയത് നമ്മുടെ ഭരണഘടനയാണ്. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും ഓരോ പൗരനും നീതി ലഭിക്കണമെന്നും ഉറപ്പിച്ചു പറയുന്ന ഈ നിയമസംഹിതയാണ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവ്.
ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയത് 1950 ജനുവരി 26-നാണ്. 1947-ൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോയെങ്കിലും, സ്വന്തമായൊരു നിയമവ്യവസ്ഥ ഉണ്ടാകുന്നത് വരെ നാം ബ്രിട്ടീഷ് നിയമങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്പികൾ ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന നമുക്കായി സമ്മാനിച്ചതോടെ, ഭാരതം ലോകത്തിന് മുന്നിൽ തലയുയർത്തി നിന്നു. ഒരു ജനത തങ്ങളെത്തന്നെ ഭരിക്കാൻ തുടങ്ങിയ ചരിത്ര മുഹൂർത്തമായിരുന്നു അത്.
നമ്മുടെ ഭരണഘടന ഒരു ദിവസം കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ഒന്നല്ല. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മികച്ച ഭരണഘടനാ മാതൃകകൾ പഠിച്ച ശേഷമാണ് ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി ഭാരതത്തിന് അനുയോജ്യമായ രീതിയിൽ ഇത് തയ്യാറാക്കിയത്.
ബ്രിട്ടനിൽ നിന്ന് പാർലമെന്ററി ഭരണരീതിയും ഏക പൗരത്വവും നാം സ്വീകരിച്ചപ്പോൾ, അമേരിക്കയിൽ നിന്നാണ് നമ്മുടെ മൗലികാവകാശങ്ങൾ എന്ന ആശയം കടമെടുത്തത്. അയർലൻഡിൽ നിന്ന് നിർദ്ദേശക തത്വങ്ങളും, പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് മൗലിക കർത്തവ്യങ്ങളും നാം ഉൾക്കൊണ്ടു. ഇങ്ങനെ വിവിധ രാജ്യങ്ങളിലെ നന്മകൾ നമ്മുടെ മണ്ണിലെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തി കൂട്ടിച്ചേർത്തതാണ് ഇന്ത്യൻ ഭരണഘടന.
എന്തുകൊണ്ടാണ് നാം ഈ ദിവസത്തെ റിപ്പബ്ലിക് ദിനം എന്ന് വിളിക്കുന്നത് എന്ന് അറിയോ ? ‘റിപ്പബ്ലിക്’ എന്നാൽ രാഷ്ട്രത്തലവനെ ജനങ്ങൾ നേരിട്ടോ അല്ലാതെയോ തിരഞ്ഞെടുക്കുന്ന ഭരണസംവിധാനം എന്നാണ് അർത്ഥം. രാജഭരണത്തിലോ ബ്രിട്ടീഷ് നിയമത്തിനടിയിലോ അല്ലാതെ, ഭാരതത്തിന്റെ അധികാരം ഭാരതീയരായ ജനങ്ങളിൽ തന്നെ നിക്ഷിപ്തമായ ദിനമാണിത്.
ഭരണഘടന നിലവിൽ വന്നതോടെ ജാതി-മത-ലിംഗ ഭേദമന്യേ ഏതൊരു സാധാരണക്കാരനും രാജ്യത്തിന്റെ ഉന്നത പദവികളിൽ എത്താമെന്ന വലിയ ജനാധിപത്യ സത്യം യാഥാർത്ഥ്യമായി. അതുകൊണ്ട് തന്നെ, ഓരോ പൗരനും രാജ്യത്തിന്റെ അധിപനാകുന്ന ഈ വ്യവസ്ഥിതിയുടെ ആഘോഷമാണ് റിപ്പബ്ലിക് ദിനം.
എന്തുകൊണ്ടാണ് ജനുവരി 26 തന്നെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത് എന്നതിന് പിന്നിൽ വികാരനിർഭരമായ ഒരു ചരിത്രമുണ്ട്. 1930 ജനുവരി 26-നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി ‘പൂർണ്ണ സ്വരാജ്’ (സമ്പൂർണ്ണ സ്വാതന്ത്ര്യം) പ്രഖ്യാപിച്ചത്. ലാഹോറിലെ രാവി നദിക്കരയിൽ ജവഹർലാൽ നെഹ്‌റു ഉയർത്തിയ ആ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുള്ള ആദരസൂചകമായാണ്, ഭരണഘടന നേരത്തെ തയ്യാറായിട്ടും ജനുവരി 26 വരെ കാത്തിരുന്ന് അത് നടപ്പിലാക്കിയത്. ഇതോടെ ഈ തീയതി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അക്ഷരമായി മാറി.
റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങൾ കേവലം പ്രസംഗങ്ങളിൽ ഒതുങ്ങുന്നതല്ല. ഡൽഹിയിലെ കർത്തവ്യ പഥിൽ (പഴയ രാജ്പഥ്) നടക്കുന്ന വർണ്ണാഭമായ പരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. രാഷ്ട്രപതി ദേശീയ പതാക ഉയർത്തുന്നതോടെ തുടങ്ങുന്ന പരേഡിൽ ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നു.
മുപ്പതിലധികം വ്യത്യസ്ത സംസ്കാരങ്ങളും ഭാഷകളുമുള്ള ഒരു രാജ്യം ഒരൊറ്റ പതാകയ്ക്ക് കീഴിൽ അണിനിരക്കുന്നത് കാണുന്നത് ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ്. സൈനികരുടെ അച്ചടക്കവും വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങളും ഈ ദിനത്തെ അവിസ്മരണീയമാക്കുന്നു. കര, നാവിക, വ്യോമസേനകളുടെ പ്രകടനങ്ങളും വിവിധ സംസ്ഥാനങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും ഈ ദിനത്തിന്റെ മാറ്റുകൂട്ടുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാർ മുഖ്യാതിഥിയായി എത്തുന്നതും ഈ ആഘോഷത്തിന്റെ ഭാഗമാണ്.
നമ്മൾ ആഘോഷിക്കുന്ന ഈ ജനുവരി 26-ന് പിന്നിൽ അധികമാരും ശ്രദ്ധിക്കാത്ത ചില കൗതുകകരമായ വസ്തുതകളുണ്ട്. നമ്മുടെ ഭരണഘടന അച്ചടിച്ച ഒന്നല്ല; മറിച്ച് പ്രേം ബിഹാരി നരേൻ റൈസാദ എന്ന കലാകാരൻ തന്റെ കൈപ്പടയിൽ എഴുതി തയ്യാറാക്കിയതാണ്. ഇതിന്റെ ഓരോ പേജിലും ശാന്തിനികേതനിലെ കലാകാരന്മാരുടെ ചിത്രപ്പണികളുണ്ട്. അത് തയ്യാറാക്കാൻ ഏകദേശം രണ്ട് വർഷവും 11 മാസവും 18 ദിവസവും എടുത്തു. കൂടാതെ, 1950 മുതൽ 1954 വരെ റിപ്പബ്ലിക് ദിന പരേഡുകൾ ഒരേ സ്ഥലത്തല്ല നടന്നിരുന്നത്; ഇർവിൻ സ്റ്റേഡിയം, ചെങ്കോട്ട തുടങ്ങി വിവിധ സ്ഥലങ്ങളിൽ പരേഡ് നടന്ന ശേഷമാണ് 1955-ൽ അത് രാജ്പഥിലേക്ക് അതായത് ഇന്നത്തെ കർത്തവ്യപഥിലേക്ക് സ്ഥിരമായി മാറ്റിയത്.
ഭരണഘടന നിലവിൽ വന്ന ദിനത്തിൽ മറ്റൊരു പ്രത്യേകത കൂടി സംഭവിച്ചു; അന്നാണ് ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ അവസാനിക്കുന്നത് ജനുവരി 26-നല്ല, മറിച്ച് ജനുവരി 29-ന് നടക്കുന്ന ‘ബീറ്റിംഗ് റിട്രീറ്റ്’ ചടങ്ങോടെയാണ്. സൈനിക ബാന്റുകളുടെ അകമ്പടിയോടെ വിജയ് ചൗക്കിൽ നടക്കുന്ന ഈ ചടങ്ങ് കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്.
രാജ്യത്തിനായി ജീവൻ ബലി നൽകിയ ധീരരക്തസാക്ഷികളെ സ്മരിക്കാനും നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാനും ഈ ദിനം ഓരോ പൗരനെയും പ്രേരിപ്പിക്കുന്നു. ഇന്ത്യ എന്ന വികാരത്തെ ഹൃദയത്തോട് ചേർത്തുപിടിക്കാനുള്ള ഊർജ്ജമാണ് ഈ ആഘോഷം നമുക്ക് നൽകുന്നത്. ഈ മൂന്ന് ദിവസവും രാജ്യം ഒരു ഉത്സവലഹരിയിലായിരിക്കും. വെറുമൊരു അവധി ദിവസമായി ഇതിനെ കാണാതെ, നമുക്ക് ലഭിച്ച അവകാശങ്ങളെയും നമ്മെ നയിക്കുന്ന നിയമങ്ങളെയും സ്മരിക്കാൻ ഈ ദിനം നാം വിനിയോഗിക്കണം.
















