ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ യുവതിയെ ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിനിടെ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചു. ബെംഗളൂരുവിലെ കെമ്പഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് കൊറിയൻ വിനോദസഞ്ചാരി കിം സങ് ക്യുങ് പറഞ്ഞത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ജനുവരി 19 നാണ് സംഭവം നടക്കുന്നത്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ യുവതിയോട് ലഗേജ് പരിശോധന നടത്തണം എന്നാവശ്യപ്പെട്ടാണ് വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദ് സമീപിച്ചത്. ചെക്ക്-ഇൻ ലഗേജിൽനിന്ന് ബീപ്പ് ശബ്ദം കേൾക്കുന്നു എന്നായിരുന്നു അഹമ്മദ് ആദ്യം പറഞ്ഞത്.
യുവതിയെ വിശദമായി പരിശോധിക്കണം എന്നും വിമാനം വൈകിപ്പിക്കാൻ സാധിക്കാത്തതിനാൽ വ്യക്തിപരമായ പരിശോധന നടത്താമെന്നും അഹമ്മദ് നിർദേശിച്ചു. തുടർന്ന്, യുവതിയെ വാഷ്റൂമിനടുത്തേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് അനുവാദമില്ലാതെ പലതവണ നെഞ്ചിലും സ്വകാര്യഭാഗങ്ങളിലും സ്പർശിക്കുകയും നെഞ്ചിൽ അമർത്തുകയും ചെയ്തു. പിന്നീട് പിന്നിൽനിന്ന് ആലിംഗനം ചെയ്തതായും യുവതി പറയുന്നു.
യുവതി ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ, അയാൾ ‘ശരി, നന്ദി’ എന്ന് പറഞ്ഞ് നടന്നുപോയതായി യുവതി പറയുന്നു. സംഭവത്തിൽ ഞെട്ടിപ്പോയ യുവതി ഉടൻ തന്നെ വിമാനത്തളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകി. അവരുടെ റിപ്പോർട്ടിനെ തുടർന്ന് അധികൃതർ അഹമ്മദിനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.
















