മനുഷ്യന്റെ ആത്മാഭിമാനത്തിന് വേണ്ടി വില്ലുവണ്ടിയിലേറി രാജവീഥികളിലൂടെ വിപ്ലവം നയിച്ച മഹാത്മാ അയ്യൻകാളിയെയും, ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ചേർത്തുവെച്ച് ഇന്നും ചില ചർച്ചകൾ സജീവമാണ്. 1937 ജനുവരി 12-ന് വെങ്ങാനൂരിലെ അയ്യൻകാളിയുടെ വസതിയിൽ വെച്ച് നടന്ന ആ ചരിത്രപരമായ കൂടിക്കാഴ്ചയിൽ ഗാന്ധിജി അയ്യൻകാളിയെ ‘പുലയ രാജാവ്’ എന്ന് വിശേഷിപ്പിച്ചു.
എന്നാൽ, ഈ ഒരൊറ്റ വിളിയിലൂടെ അയ്യൻകാളി കെട്ടിപ്പടുത്ത ‘സാധുജന പരിപാലന സംഘം’ എന്ന മഹാപ്രസ്ഥാനം തകർന്നുപോയി എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ ഇന്നും ദളിത് ചിന്തകർക്കിടയിൽ സജീവമാണ്. പക്ഷേ, ചരിത്രവസ്തുതകൾ പരിശോധിച്ചാൽ ഈ വാദങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് ബോധ്യപ്പെടും.
1907-ൽ രൂപീകരിച്ച സാധുജന പരിപാലന സംഘം ജാതിഭേദമന്യേ എല്ലാ ദളിത് വിഭാഗങ്ങളെയും ഒന്നിച്ചുനിർത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ 1911-ഓടെ ഈ ഐക്യത്തിൽ വിള്ളലുകൾ വീണുതുടങ്ങി. ഇതിന് പ്രധാന കാരണം തിരുവിതാംകൂർ സർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. അയ്യൻകാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുത്തത് സാധുജന പരിപാലന സംഘത്തിന്റെ പ്രതിനിധിയായല്ല, മറിച്ച് ‘പുലയ’ സമുദായത്തിന്റെ നേതാവായാണ്.
ഇതോടെ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉപജാതി വിഭാഗങ്ങളും തങ്ങളുടെ സമുദായത്തിന് പ്രത്യേക പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുകയും സ്വന്തം സംഘടനകൾ രൂപീകരിച്ച് പുറത്തുപോവുകയും ചെയ്തു.
അക്കാലത്ത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഭീകരമായ ജാതിപീഡനങ്ങൾ കാരണം ദളിതർ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. ഇത് ഹിന്ദു ജനസംഖ്യയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ സർക്കാർ, മതപരിവർത്തനം തടയാൻ ദളിതർക്ക് പ്രജാസഭയിൽ അംഗത്വം നൽകുക എന്ന തന്ത്രം പയറ്റി. “മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക” എന്നതായിരുന്നു ഈ നയം.
അയ്യൻകാളിയെ പ്രജാസഭയിലെത്തിച്ചതും ഇതേ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. 1911 മുതൽ തന്നെ സാധുജന പരിപാലന സംഘം വിഘടിച്ചു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം.
ഗാന്ധിജി അയ്യൻകാളിയെ കാണുന്നത് സംഘം രൂപീകരിച്ച് 30 വർഷങ്ങൾക്ക് ശേഷവും വിഘടിച്ചുപോയി 26 വർഷങ്ങൾക്ക് ശേഷവുമാണ്. 1937-ൽ ഗാന്ധിജി എത്തുമ്പോൾ അന്നത്തെ സർക്കാർ രേഖകളിലും പൊതുസമൂഹത്തിലും അയ്യൻകാളി അറിയപ്പെട്ടിരുന്നത് പുലയരുടെ നേതാവായാണ്. ഉത്തരേന്ത്യയിൽ നിന്നെത്തിയ ഗാന്ധിജിക്ക് കേരളത്തിലെ പ്രാദേശിക നേതാക്കൾ നൽകിയ അതേ പരിചയപ്പെടുത്തലാണ് അദ്ദേഹം ഉപയോഗിച്ചത്.
ഒരു പ്രസ്ഥാനം തകർന്നത് ഒരു വിളി കൊണ്ടല്ല, മറിച്ച് അധികാരത്തിന്റെ പങ്കുപറ്റലിനും സമുദായ ശാക്തീകരണത്തിനും വേണ്ടി ഓരോ വിഭാഗവും നടത്തിയ സ്വതന്ത്രമായ നീക്കങ്ങൾ കൊണ്ടാണ്.
”അധികാരമുള്ള ഒരു സമൂഹം മുഴുവനും എതിർത്തു നിന്നിട്ടും ഭയപ്പെടാതെ തലയുയർത്തിപ്പിടിച്ച് വില്ലുവണ്ടിയിൽ പാഞ്ഞ ഒരു ചരിത്രപുരുഷൻ ഉണ്ടാക്കിയ പ്രസ്ഥാനം, ആരോ ഒരാൾ വിളിച്ച വിളി കേട്ട് തകർന്നുപോയി എന്ന് വിശ്വസിക്കുന്നത് ആ മഹാമനുഷ്യനെ അപമാനിക്കുന്നതിന് തുല്യമാണ്.”
















