സ്നേഹം, വിശ്വാസം, പ്രണയം—ഈ മൂന്ന് തൂണുകളിലാണ് ഓരോ കുടുംബവും കെട്ടിപ്പടുക്കുന്നത്. എന്നാൽ ഇതിനിടയിലേക്ക് കടന്നുവരുന്ന ‘അവിഹിത ബന്ധങ്ങൾ’ ഇന്ന് പല ജീവിതങ്ങളെയും തകർത്തെറിയുകയാണ്. വിശ്വസിച്ചു കൂടെ നിൽക്കുന്ന പങ്കാളിയെ വഞ്ചിച്ച് മറ്റൊരുവന്റെ കൈപിടിക്കാൻ പോകുന്ന മനുഷ്യർ, തങ്ങൾ തകർക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണെന്ന് പലപ്പോഴും ഓർക്കാറില്ല.
എന്നാൽ ഇവിടെ നടന്നത് അതിനേക്കാൾ ഭീകരമായ ഒന്നാണ്. മകളെ വിവാഹം കഴിച്ചുകൊടുത്ത വ്യക്തിയുമായി അമ്മ തന്നെ വഴിവിട്ട ബന്ധമുണ്ടാക്കുക! അമ്മയും മകനും എന്ന പവിത്രമായ ബന്ധത്തിന്റെ പരിശുദ്ധിയെപ്പോലും കളങ്കപ്പെടുത്തുന്നതായിരുന്നു ആ ക്രൂരത. വിശ്വാസത്തിന്റെയും വഞ്ചനയുടെയും അതിർവരമ്പുകൾ മാഞ്ഞുപോകുമ്പോൾ ഒരു കുടുംബം എങ്ങനെ നശിക്കുമെന്നതിന്റെ നേർചിത്രമായിരുന്നു 2026-ൽ തമിഴ്‌നാട്ടിലെ ധർമ്മപുരിയിൽ നടന്ന ഈ ദാരുണമായ സംഭവം.
സ്നേഹവും സമാധാനവും നിറഞ്ഞതായിരുന്നു ആറുമുഖത്തിന്റെ ലോകം. രാവിലെ ഒൻപത് മണിക്ക് മെഡിക്കൽ ഷോപ്പിലേക്ക് പോവുകയും, വൈകുന്നേരം കൃത്യം അഞ്ചു മണിക്ക് വീട്ടിലെത്തുകയും ചെയ്യുന്ന തികച്ചും സൗമ്യനായ ഒരു മനുഷ്യൻ. ആരുമായും കലഹിക്കാത്ത, തന്റെ കൊച്ചു കുടുംബത്തിന് വേണ്ടി ജീവിച്ച ആറുമുഖം നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.
ഭാര്യ ജ്യോതി വീടിനോട് ചേർന്ന് നടത്തിയിരുന്ന ഹോട്ടലും, മകൾ ചന്ദ്രികയുടെ സാമീപ്യവും ആ വീടിന്റെ ഐശ്വര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. എന്നാൽ ആ വിശ്വാസത്തിന് മേൽ കരിനിഴൽ വീഴാൻ അധികം സമയം വേണ്ടി വന്നില്ല.
2026 ജനുവരി ഏഴാം തീയതി പതിവുപോലെ ജോലിക്ക് പോയ ആറുമുഖം വൈകുന്നേരം മടങ്ങിയെത്തിയില്ല. തന്റെ ജീവിതത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഈ മാറ്റം മകൾ ചന്ദ്രികയെയും ഭാര്യ ജ്യോതിയെയും പരിഭ്രാന്തരാക്കി. കാര്യം അറിയാൻ ആയി ഇരുവരും മെഡിക്കൽ ഷോപ്പിൽ പോയി നോക്കി. എന്നാൽ മെഡിക്കൽ ഷോപ്പ് അടഞ്ഞു കിടക്കുകയായിരുന്നു, മൊബൈൽ ഫോൺ ആകട്ടെ സ്വിച്ച് ഓഫും. പിറ്റേ ദിവസവും ആറുമുഖം വീട്ടിൽ വരാത്തതിനെ തുടർന്ന് വീട്ടുകാർക്ക് ഭയമായി.
ഉടൻ തന്നെ അവർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും, “കടം കേറി മുങ്ങിയതാകാം” എന്ന പോലീസിന്റെ അശ്രദ്ധമായ മറുപടിയിൽ ആ കുടുംബത്തിന്റെ പ്രതീക്ഷകൾ വഴിമുട്ടി. ആറുമുഖം എവിടെപ്പോയി എന്ന ചോദ്യം ആ ഗ്രാമത്തിൽ ഒരു നിഗൂഢതയായി അവശേഷിച്ചു.
അഞ്ചു ദിവസങ്ങൾക്ക് ശേഷം മതിക്കോൺ പാളയം തടാകതീരത്ത് മീൻ പിടിക്കാൻ പോയ തൊഴിലാളികൾ കണ്ടത് പേടിപ്പെടുത്തുന്ന ഒരു കാഴ്ചയായിരുന്നു. അഴുകി വീർത്ത ഒരു മൃതദേഹം തടാകത്തിൽ പൊങ്ങിക്കിടക്കുന്നു. തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മുഖം തകർക്കപ്പെട്ടിരുന്നു. ഒടുവിൽ വസ്ത്രങ്ങൾ കണ്ട് പോലീസ് സ്ഥിരീകരിച്ചു—അത് ആറുമുഖമായിരുന്നു. സമാധാനപ്രിയനായ ആ മനുഷ്യൻ എങ്ങനെ ഇത്ര ക്രൂരമായി കൊല്ലപ്പെട്ടു എന്ന അന്വേഷണമാണ് ആ വീട്ടിലെ ഭീകരമായ രഹസ്യങ്ങളിലേക്ക് വിരൽ ചൂണ്ടിയത്.
ചോദ്യം ചെയ്യാനായി ഭാര്യ ജ്യോതിയെ പോലീസ് വിളിച്ച വരുത്തി. ജ്യോതിയുടെ മുഖത്തെ ഭയം ആയിരുന്നു പോലീസിനെ ജ്യോതിയിലേക്ക് അടുപ്പിച്ചത്. ചോദ്യം ചെയ്യലിൽ തുടക്കത്തിൽ ജ്യോതി എല്ലാം നിഷേധിച്ചെങ്കിലും അവരുടെ വാക്കുകളിലെ വിറയലും ഭയവും പോലീസിനെ സംശയം വർധിപ്പിച്ചു.
ഉടൻ തന്നെ പോലീസ് മകൾ ചന്ദ്രികയെ മാറ്റിനിർത്തി ചോദ്യം ചെയ്തപ്പോൾ ആ പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് എല്ലാം വെളിപ്പെടുത്തി. ജ്യോതിയുടെ ഹോട്ടലിൽ സ്ഥിരമായി വന്നിരുന്ന സീതാരാമൻ എന്ന ഓട്ടോ ഡ്രൈവറുമായി ജ്യോതിക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ആരും അറിയാതിരിക്കാനും ആർക്കും സംശയം ഉണ്ടാകാതിരിക്കാനും സ്വന്തം മകളെപ്പോലും ജ്യോതി ബലമായി അയാൾക്ക് വിവാഹം കഴിച്ചു നൽകി.
വിവാഹ ശേഷവും ജ്യോതിയും സീതാരാമനും തമ്മിൽ ഉള്ള ബന്ധം തുടർന്നു. പല തവണ ചന്ദ്രിക അതിനെ എതിർത്തു നിന്നെകിലും പ്രയോജനം ഉണ്ടായില്ല. അവസാനം ചന്ദ്രിക ഹൊസൂരിലേക്ക് ഓടിപ്പോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സീതാരാമൻ അവിടെയെത്തി അവളെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവന്നു.
സഹികെട്ട ചന്ദ്രിക അച്ഛനോട് സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു. താൻ ജീവന് തുല്യം സ്നേഹിച്ച ഭാര്യയുടെ ചതി അറിഞ്ഞ ആറുമുഖം തകർന്നുപോയി. അദ്ദേഹം ജ്യോതിയെ ശാസിക്കുകയും ആ ബന്ധം അവസാനിപ്പിക്കാൻ കർശനമായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്നേഹത്തിന് പകരം പകയായിരുന്നു ജ്യോതിയുടെ ഉള്ളിൽ. ആറുമുഖത്തെ വഴിയിൽ നിന്ന് മാറ്റിയാൽ തങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാമെന്ന് അവൾ സീതാരാമനെ പ്രേരിപ്പിച്ചു. ആ ഗൂഢാലോചനയാണ് ഒരു കൊലപാതകത്തിൽ കലാശിച്ചത്.
ജനുവരി ഏഴിന് രാത്രി ജോലി കഴിഞ്ഞു മടങ്ങിയ ആറുമുഖത്തെ സീതാരാമനും മറ്റ് അഞ്ച് കൂട്ടാളികളും ചേർന്ന് തടഞ്ഞുനിർത്തി. തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് ബോധം കെടുത്തിയ ശേഷം അവർ അദ്ദേഹത്തെ തടാകക്കരയിൽ എത്തിച്ചു. തെളിവ് നശിപ്പിക്കാനായി മുഖം പൂർണ്ണമായും തകർത്ത് മൃതദേഹം തടാകത്തിലേക്ക് എറിഞ്ഞു. ഒടുവിൽ നിയമത്തിന് മുന്നിൽ ജ്യോതിയും കാമുകനും കൂട്ടാളികളും കുടുങ്ങിയപ്പോൾ, നഷ്ടപ്പെട്ടത് ഒരു പാവം മനുഷ്യന്റെ ജീവനും തകർന്നടിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളുമായിരുന്നു.
















