മനുഷ്യർ മുഖങ്ങളെ തിരിച്ചറിയുന്നതുപോലെ മത്സ്യത്തിനും അങ്ങനെ തിരിച്ചറിയാൻ സാധിച്ചാലോ ? പറഞ്ഞുവരുന്നത് ആർച്ചർഫിഷിനെ പറ്റിയാണ്. തെക്കുകിഴക്കൻ ഏഷ്യ, വടക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കണ്ടൽക്കാടുകളുടെ ഓരങ്ങളിലും സാവധാനം ഒഴുകുന്ന പുഴകളിലുമാണ് ആർച്ചർഫിഷ് സാധാരണയായി കാണപ്പെടുന്നത്.
The archer fish preys on land-based insects and other small animals by shooting them down with jets of water from their mouths aimed with incredible accuracy—adult fish almost always hit the target with their first shot.
Credit: BBC. Full video: https://t.co/w0lu3DyUkv pic.twitter.com/YKu0N8LmNz
— Wonder of Science (@wonderofscience) November 9, 2020
ജന്തുലോകത്തെ ഓർമ, തലച്ചോറിന്റെ പ്രവർത്തനം, കാഴ്ചയിലൂടെ തിരിച്ചറിയാനുള്ള കഴിവ് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണകളെ മാറ്റിമറിച്ച ഒരു ഉഷ്ണമേഖലാ മത്സ്യം ആണ് ആർച്ചർഫിഷ്. മനുഷ്യരുടെ മുഖങ്ങൾ, പ്രത്യേകിച്ച് സ്വന്തം മുഖം തിരിച്ചറിയുകയെന്നത് വലിയതും സങ്കീർണവുമായ തലച്ചോർ ആവശ്യമുള്ള ഒരു പ്രവൃത്തിയാണെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള നമ്മുടെ ധാരണ.
മത്സ്യങ്ങളെ പൊതുവേ സഹജവാസനയിൽ മാത്രം ജീവിക്കുന്ന ഓർമശക്തിയില്ലാത്ത ജീവികളായാണ് നാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ ധാരണകളെല്ലാം ആർച്ചർഫിഷ് തകർത്തെറിഞ്ഞു. മികച്ച കാഴ്ചശക്തി, അതിശയിപ്പിക്കുന്ന ഓർമ, വെള്ളം തെറിപ്പിക്കാനുള്ള കഴിവ് എന്നിവയിലൂടെ ആർച്ചർഫിഷ് എന്ന മത്സ്യം ശാസ്ത്രജ്ഞർക്കിടയിൽ ശ്രദ്ധേയനാണ്.
വെള്ളത്തിനു മുകളിലിരിക്കുന്ന പ്രാണികളെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി ഇരയാക്കുന്നതിൽ ഇവയ്ക്കുള്ള സവിശേഷ കഴിവ് ശാസ്ത്രജ്ഞർക്കിടയിൽ പ്രശസ്തമാണ്.
2016-ൽ ‘സയന്റിഫിക് റിപ്പോർട്ട്‌സ്’ എന്ന ജേണലിൽ ഓക്സ്ഫഡ്, ക്വീൻസ്‌ലാൻഡ് സർവകലാശാലകളിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആർച്ചർഫിഷിന്റെ മുഖം തിരിച്ചറിയാനുള്ള കഴിവ് സംബന്ധിച്ചുള്ള കണ്ടെത്തലുള്ളത്.
മുഖം തിരിച്ചറിയാനുള്ള കഴിവ്, ആൾക്കുരങ്ങുകളിലും ചില പക്ഷികളിലും മാത്രം കാണുന്ന നിയോ കോർട്ടെക്സ് എന്ന വലിയ തലച്ചോറിന്റെ ഭാഗം ആവശ്യമുള്ള ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. ആർച്ചർഫിഷിന് നിയോ കോർട്ടെക്സ് എന്ന ഭാഗമേയില്ല. എന്നിട്ടും അവ പഠനത്തിലെ പരീക്ഷണങ്ങളിൽ വിജയിച്ചു. മത്സ്യങ്ങൾ അടങ്ങിയ ടാങ്കിന് മുകളിൽ സ്ഥാപിച്ച കംപ്യൂട്ടർ സ്ക്രീനിൽ ഗവേഷകർ മനുഷ്യരുടെ മുഖചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഓരോ ആർച്ചർഫിഷിനെയും ഒരു പ്രത്യേക മുഖത്തേക്ക് വെള്ളം തെറിപ്പിക്കാൻ പരിശീലിപ്പിച്ചു. ഇതിന് പ്രതിഫലമായി ഭക്ഷണവും നൽകി. പരിശീലനത്തിനുശേഷം, ഈ മുഖം 44 പുതിയ മുഖങ്ങൾക്കൊപ്പം കാണിച്ചു. ഫലം കൗതുകകരമായിരുന്നു. 44 അപരിചിത മുഖങ്ങൾക്കിടയിൽ നിന്ന് പരിശീലനം ലഭിച്ച മുഖം ഏകദേശം 81% കൃത്യതയോടെ തിരിച്ചറിയാൻ മത്സ്യത്തിനായി.
ലളിതമായ ദൃശ്യ സൂചനകളോട് പ്രതികരിക്കുക മാത്രമല്ല, യഥാർഥത്തിൽ മുഖങ്ങൾ തിരിച്ചറിയുകയായിരുന്നു മത്സ്യങ്ങൾ ചെയ്തതെന്ന് ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യരെപ്പോലെ മുഖത്തിന്റെ ഒരു പൂർണരൂപം മനസ്സിൽ സൂക്ഷിച്ചാണോ അതോ ഓരോ ഭാഗങ്ങളായി വിശകലനം ചെയ്താണോ അവ മുഖം തിരിച്ചറിയുന്നതെന്ന് 2016-ലെ പഠനം വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, ദൃശ്യങ്ങൾ പഠിക്കാനും ഓർമിക്കാനും പിന്നീട് ആ ഓർമ ഉപയോഗിക്കാനും ആർച്ചർഫിഷിന് കഴിയുമെന്ന് വ്യക്തമാണ്. ഒരുകാലത്ത് വലിയ തലച്ചോറുള്ള ജീവികൾക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന കഴിവുകളാണിത്.
















