കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കൈയിലെ കോടാലിക്കെെ ആയി മാറിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ. ഉണ്ണികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി.
രക്തസാക്ഷി ഫണ്ടിൽനിന്ന് ധനാപഹരണം ആരും നടത്തിയിട്ടില്ല. രണ്ട് കമ്മിഷനുകൾ അന്വേഷിച്ച് കണ്ടെത്തിയ കാര്യമാണ്. യഥാസമയം കണക്ക് അവതരിപ്പിച്ചില്ല എന്നാണ് പാർട്ടി കണ്ടെത്തിയത്. അതിന്മേൽ അച്ചടക്ക നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും എം.വി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
എം.വി. ജയരാജന്റെ വാക്കുകൾ:
വി. കുഞ്ഞികൃഷ്ണൻ നടത്തിയ പരസ്യ അഭിപ്രായപ്രകടനം ഒരിക്കലും അംഗീകരിക്കാനാകാത്തത്. പാർട്ടിയിലെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. രണ്ട് കമ്മിഷനുകൾ അന്വേഷിച്ച് കണ്ടെത്തിയ കാര്യമാണ്. അതിൽ നിന്ന് വ്യത്യസ്തമായി പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്. അതിൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കും.
എന്താണ് തിരുത്തേണ്ടത്? ധനാപഹരണം നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ധനാപഹരണം നടത്തിയിട്ടില്ല. യഥാസമയം കണക്ക് അവതരിപ്പിച്ചില്ല എന്നാണ് പാർട്ടി കണ്ടെത്തിയത്. അതിന്മേൽ അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. തിരുത്തേണ്ടത് തിരുത്തിയിട്ടുണ്ട്. ധനാപഹരണം നടത്തിയിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. തിരുത്താനായി പാർട്ടിയെ തകർക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അത് ഉചിതമല്ല.
പറയുന്ന തെളിവുകളെല്ലാം വാസ്തവവിരുദ്ധമാണ്. ധനാപഹരണവുമായി ബന്ധപ്പെട്ടതല്ല. അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയിൽ ഈ തീരുമാനം എടുക്കുന്ന സമയത്ത് അദ്ദേഹം എന്ത് നിലപാട് സ്വീകരിച്ചു? അദ്ദേഹം ശത്രുവിന്റെ കോടാലിക്കൈ ആയി മാറി.
യശശ്ശരീരനായ കോടിയേരി ബാലകൃഷ്ണനെ പോലും ഇക്കാര്യത്തിൽ കുറ്റപ്പെടുത്തി. കോടിയേരിയോടും പിണറായി വിജയനോടും എം.വി. ഗോവിന്ദനോടും എല്ലാം പറഞ്ഞിട്ടും ഇത് പരിശോധിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അങ്ങനെ പാർട്ടിയിൽ ഉണ്ടാകില്ല. ഇദ്ദേഹം കൂടി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരിക്കെ ആണ് ചർച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ചെയ്തത്. ജില്ലാ കമ്മിറ്റിയിൽ വന്നത് ഇതിന് ശേഷമല്ലേ?
രക്തസാക്ഷി ഫണ്ട് പിരിച്ച് ഒരു നയാപൈസ ദുർവിനിയോഗം ചെയ്തിട്ടില്ല. ധനാപഹരണവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷയിൽ ധനാപഹരണം എന്ന് പറഞ്ഞാൽ, ഞാൻ കക്കണ്ടേ? കട്ടിട്ട് എന്റെ വീട്ടിൽ വല്ലതും കാണേണ്ടേ? വേറെ എവിടെയെങ്കിലും ഞാൻ ബിനാമി സ്വത്ത് ഉണ്ടാക്കണ്ടേ? ഇവിടെ ഒരു ക്രമക്കേടും ഇല്ല. ധനാപഹരണവും നടന്നിട്ടില്ല- എം.വി. ജയരാജൻ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ സംഘടിതമായ ധനാപഹരണം നടന്നുവെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ ആരോപണമുന്നയിച്ചത്.
















