തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ‘തേരെ ഇഷ്‌ക് മേം’. കൃതി സനോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ എത്തിയപ്പോൾ മോശം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 130 കോടിക്ക് മേലെയാണ് സിനിമ നേടിയത്.രാജ്യത്തുടനീളമുള്ള പിഎച്ച്ഡി വിദ്യാർത്ഥികളിൽ നിന്ന് ചിരിയും വിമർശനവും ചിത്രം ഏറ്റുവാങ്ങുകയാണ്. ഡൽഹി സർവകലാശാലയിലെ മനഃശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയായ കൃതിയുടെ കഥാപാത്രമായ മുക്തി ബെനിവാൾ 2,200 പേജുള്ള ഒരു തീസിസ് സമർപ്പിച്ചതായി അവകാശപ്പെടുന്ന രംഗമാണ് വിവാദത്തിന് കാരണമായത്. ഏത് യൂണിവേഴ്‌സിറ്റി ആണ് 2,200 പേജുള്ള തീസിസ് വായിച്ച് അപ്പ്രൂവ് ചെയ്യുന്നതെന്നും ഒട്ടും കൃത്യത ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നതെന്നുമാണ് പ്രധാന വിമർശനം.
ഇതൊരു ഇന്റർനാഷണൽ ലെവൽ കോമഡി ആയിപ്പോയെന്നും വിമർശനങ്ങൾ ഉണ്ട്. അക്കാദമിക് ഗവേഷണത്തിന്റെ യഥാർത്ഥ വെല്ലുവിളികളെ ചിത്രീകരിക്കുന്നതിൽ സിനിമ പരാജപ്പെട്ടുവെന്നുമാണ് പ്രതികരണങ്ങൾ എത്തുന്നത്. വളരെ ടോക്സിക് ആയ കഥ പറയുന്ന സിനിമയാണ് തേരെ ഇഷ്‌ക് മേം എന്നും ഇത്തരം സിനിമകളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത് എന്നും കമന്റുകൾ ഉണ്ട്. ചിത്രം തിയേറ്ററിൽ എങ്ങനെ 100 കോടി കടന്നെന്നും ചിലർ ചോദിക്കുന്നുണ്ട്.
നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒടിടിയിൽ ലഭ്യമാണ്. തേരെ ഇഷ്‌ക് മേം ആദ്യ ദിവസം 16 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നതെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസം കൊണ്ട് 50 കോടി ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. എ ആർ റഹ്മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ വലിയ ഹിറ്റാണ്.
















