ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുടെ മരണത്തിൽ ആദായ നികുതി ഉദ്യോഗസ്ഥർക്കെതിരെ കോൺഫിഡന്റ് ഗ്രൂപ്പ്. മരണത്തിന് ഉത്തരവാദി ആദായനികുതി ഉദ്യോസ്ഥരെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്ന് അദേഹം ആരോപിച്ചു. അതേസമയം നേരത്തെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ, ഒരു മുറിയ്ക്കുള്ളിൽ സീൽ ചെയ്ത് വച്ചിരുന്നുവെന്നും അത് പരിശോധിയ്ക്കുക മാത്രമാണ് ചെയ്തതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മൂന്നാഴ്ച മുൻപ് കോൺഫിഡൻഡ് അടക്കമുള്ള നാല് ബിൽഡേഴ്സിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്ന് ദിവസമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിൽ ഐടി റെയ്ഡ് നടക്കുന്നുണ്ട്. ഫയലുകൾ പരിശോധിയ്ക്കുന്നതിനിടെ, കൂടുതൽ ഫയലുകൾ കൊണ്ടുവരാൻ ഡോ. റോയ് സിജെയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫയലെടുക്കാൻ മുറിയിലേക്ക് പോയ റോയ് സി ജെ, സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ ജീവനക്കാർ, വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. ബൌറിങ് ഹോസ്പിറ്റലിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം, സംസ്കാരം നാളെ നടക്കും. റോയ് സി ജെയുടെ മരണത്തിൽ ആത്മഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റോയ് സി ജെയെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നും, ഒരു മണിക്കൂറോളം ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവെന്നും ജീവനക്കാർ മൊഴി നൽകി.
Story Highlights : Confidant group against Income Tax officials over Roy CJ’s death
















