കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ന്യൂസിലൻഡ് ടി20 മത്സരത്തിനിടെ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ ചില ഭാഗങ്ങളില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവം സോഷ്യല്‍ മീഡിയയിലും ചാനലിലും വന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക വാങ്ങിയ ഏജൻസിക്കെതിരെ നടപടി സ്വീകരിക്കാൻ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.സി.എ അറിയിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി നൽകുന്ന വിശദീകരണം താഴെ:
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2026 ജനുവരി 31 ന് നടന്ന ഇന്ത്യ – ന്യൂസിലൻഡ് ട്വന്റി20 മത്സരത്തിനിടെ കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി നടപടികൾ ആരംഭിച്ചതായി അറിയിക്കുന്നു. സ്‌റ്റേഡിയത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിന് അമിതവില ഈടാക്കിയ സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, കെ.സി.എ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ ഇത്തരം പരാതികൾ ഉയർന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്.
അന്താരാഷ്ട്ര മത്സരങ്ങളിലെ പാനീയ വിതരണത്തിനുള്ള സ്പോൺസറെ നിശ്ചയിക്കുന്നത് ബി.സി.സി.ഐ ആണ്. ബി.സി.സി.ഐയുമായുള്ള കരാർ പ്രകാരം 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക്/ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്‌റ്റാളുകളിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. പരിസ്‌ഥിതി സൗഹൃദമായ ‘ഗ്രീൻ പ്രോട്ടോക്കോൾ’ പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെ.സി.എ പ്രത്യേകം നിഷ്‌കർഷിച്ചിരുന്നതുമാണ്. എന്നിരുന്നാലും, മത്സരത്തിനിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായുള്ള പരാതികൾ ബി.സി.സി.ഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.
ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്‌ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും അറിയിക്കുന്നു. വരുംകാലങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോ സിയേഷൻ വ്യക്തമാക്കുന്നു.
















