പ്രവാസിയുടെ നോവും പെരുമയും കലയുടെ ചായക്കൂട്ടിൽ ചാലിച്ച ‘സ്നേഹാകാശം’ മൾട്ടിമീഡിയ ദൃശ്യവിരുന്നോടെ അഞ്ചാം ലോക കേരള സഭയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ നടന്ന ഈ കലാസന്ധ്യ കാണികൾക്ക് ഗൃഹാതുരമായ ഒരോർമ്മപ്പെടുത്തലായി മാറി.
പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്റെ ‘പ്രവാസം’ എന്ന നോവലിന്റെ ലഘുദൃശ്യാവിഷ്കാരം വേദിയിൽ ശ്രദ്ധേയമായി. പഴയകാലം മുതൽ ഇങ്ങോട്ടുള്ള ജനപ്രിയ പ്രവാസ ഗാനങ്ങൾ കോർത്തിണക്കിയ നൃത്തശില്പങ്ങൾ കാണികളെ പഴയകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ആധുനികതയുടെ മിഴിവ് പകരാൻ എ.ഐ. ദൃശ്യങ്ങളും വേദിയിൽ ഉപയോഗിച്ചിരുന്നു. സൂഫി, ഫ്ലെമിംഗോ, ഐറിഷ് നൃത്തരൂപങ്ങൾക്കൊപ്പം കേരളത്തിന്റെ തനത് കലകളായ കഥകളിയും മോഹിനിയാട്ടവും സംഗീത ഗ്രാഫിക്സും ചേർന്നപ്പോൾ അത് ലോകസംസ്കാരങ്ങളുടെ സംഗമവേദിയായി.

നാടക-ചലച്ചിത്ര സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ ആണ് ഈ ബൃഹദ് കലാവിഷ്കാരത്തിന്റെ ആശയവും ആവിഷ്കാരവും നിർവഹിച്ചത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നർത്തകി സിത്താര ബാലകൃഷ്ണൻ, ഫിറോസ് ഖാൻ, ഷൈജു ഷാഡോസ് തുടങ്ങിയവർക്കൊപ്പം നൂറോളം കലാപ്രതിഭകൾ അണിനിരന്നു. നാട്യവേദയിലെയും ഗുരു ഗോപിനാഥ് നടനഗ്രാമത്തിലെയും കുട്ടികളുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ മിഴിവേകി.
കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് അക്ഷരാർത്ഥത്തിൽ ആവേശം പകരുന്ന തുടക്കമാണ് ‘സ്നേഹാകാശം’ നൽകിയത്.
















