പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിയെ മോചിപ്പിക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്. രാഷ്ട്രപതിയുടെ സുരക്ഷാ ചുമതല നിർവഹിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹർപ്രീത് സിങ്ങിനെയാണ് അടിയന്തിരമായി മോചിപ്പിക്കാനായി ഉത്തരവ് വന്നത്.
വർഷങ്ങൾ നീണ്ട ജയിൽവാസത്തിൽ കുറ്റവാളി മാനസാന്തരപ്പെട്ടു എന്നാണ് മോചനത്തിനുള്ള പ്രധാന കാരണമായി കോടതി ഉന്നയിക്കുന്നത്.
2003 ഒക്ടോബറിൽ ദലൈലാമയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി രാഷ്ട്രപതി ഭവന് പിന്നിലുള്ള ബുദ്ധ ജയന്തി പാർക്കിലെത്തിയപ്പോഴാണ് ഹർപ്രീത് സിങ് ഉൾപ്പടെ ഉള്ളവർ 17 വയസ്സുള്ള വിദ്യാർഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
സംഭവത്തിൽ ഹർപ്രീത് സിങ്, സതേന്ദർ സിങ്, കുൽദീപ് സിങ്, മുനേഷ് കുമാർ എന്നിവരെ 2009ൽ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചിരുന്നു. 2012ൽ ഡൽഹി ഹൈക്കോടതി ഹർപ്രീത് സിങ്ങിന്റെ ജീവപര്യന്തം ശരിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ 12 തവണയാണ് മോചിപ്പിക്കണമെന്ന ആവശ്യവുമായി ഹർപ്രീത് സിങ് അപേക്ഷ സമർപ്പിച്ചിരുന്നത്.
















