ട്രഷറി നിയന്ത്രണവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും തുടരുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തുന്ന ‘വിഷൻ 2031’ പരിപാടിക്കായി 3.30 കോടി രൂപ സർക്കാർ അനുവദിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പാണ് തുക വകയിരുത്തി ഉത്തരവിറക്കിയത്.
ഈ മാസം 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിദേശ പ്രതിനിധികളെ എത്തിക്കുന്നതിനുള്ള വിമാന യാത്രാച്ചെലവിനായി മാത്രം 1.33 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങുകൾക്കും സ്റ്റേജ് നിർമ്മാണത്തിനുമായി 70 ലക്ഷം രൂപയും സമാപന സമ്മേളനത്തിന് 30 ലക്ഷം രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. വിദേശ അതിഥികളുടെ ഭക്ഷണത്തിനായി 45 ലക്ഷം രൂപയും താമസസൗകര്യങ്ങൾക്കായി 13.52 ലക്ഷം രൂപയുമാണ് ചെലവിടുന്നത്.
മറ്റ് വകുപ്പുകളുടെ പല അവശ്യ ആവശ്യങ്ങൾക്കും പണം അനുവദിക്കുന്നതിൽ നിയന്ത്രണമുള്ളപ്പോഴാണ്, സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ഈ ധൂർത്തിനെതിരെ ഇതിനോടകം തന്നെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
















