ന്യൂഡൽഹി: ട്രെയിനിൽ നിന്ന് യാത്രക്കാരനെ ടിടിഇ ബലംപ്രയോഗിച്ച് ഇറക്കിവിട്ടു. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വൃത്തിഹീനമായ ശുചിമുറിയെക്കുറിച്ചു പരാതിപ്പെട്ട യാത്രക്കാരനെ ആണ് ടിടിഇ ഇറക്കിവിട്ടത്. എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് ട്രെയിനിൽ വെച്ചാണ് സംഭവം. വഡോദര സ്വദേശി മങ്കേഷ് തിവാരിക്കാണു ദുരനുഭവമുണ്ടായത്.
Passenger being manhandled by rly TTE on complaining about overflowin toilet in duranto express, incident is on kota wvr platform pic.twitter.com/wnmsWCLZgN
— Pramesh Chaube (@ChaubePramesh) February 5, 2026
ഡൽഹിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒട്ടേറെ മലയാളികൾ ആശ്രയിക്കുന്ന ട്രെയിനാണിത്. മങ്കേഷിനെ ടിടിഇ മുകേഷ് കുമാർ ബലം പ്രയോഗിച്ച് ഇറക്കിവിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണം തുടങ്ങി. വഡോദരയിൽ നിന്നാണ് മങ്കേഷ് ട്രെയിനിലെ സെക്കൻഡ് എസി കോച്ചിൽ കയറിയത്. രാജസ്ഥാനിലെ കോട്ടയിൽ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന ശുചിമുറിയെക്കുറിച്ചു ടിടിഇയോടു പരാതി പറഞ്ഞു.
ടിടിഇ ശുചീകരണ തൊഴിലാളികളെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ, വൃത്തിഹീനമായ ശുചിമുറിയുടെ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച മങ്കേഷിനെ ടിടിഇ ആക്രമിച്ചു. ട്രെയിനിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് 139 എന്ന റെയിൽവേ ഹെൽപ്‌ലൈനിൽ വിളിച്ചെങ്കിലും സഹായം കിട്ടിയില്ലെന്നു മങ്കേഷ് പറയുന്നു.
സംഭവം നടന്നതായി കോട്ടയിലെ റെയിൽവേ സീനിയർ ഡിവിഷനൽ മാനേജർ സൗരഭ് ജെയ്ൻ സ്ഥിരീകരിച്ചു. രത്‌ലം റെയിൽവേ സ്റ്റേഷനിൽ മങ്കേഷ് പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിനു ശേഷം റിപ്പോർട്ട് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ നൽകും. ടിടിഇക്കെതിരെ നടപടിയെടുക്കുന്നതു സംബന്ധിച്ച് റെയിൽവേ ബോർഡ് തീരുമാനമെടുക്കുമെന്ന് ജെയ്ൻ പറഞ്ഞു.
















