തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വിഎസ്എസ്‌സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് എസ്‌ഐടിക്ക് ലഭിച്ചു. കൂടുതൽ സ്വർണം നഷ്ടമായതായി റിപ്പോർട്ടിൽ കണ്ടെത്തി. ഒരു കിലോയിലധികം സ്വർണം നഷ്ടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇതിൽ കൂടുതൽ സ്വർണം ദ്വാരപാലക, കട്ടിളപ്പാളി എന്നിവയിൽ നിന്ന് നഷ്ടമായതായാണ് പരിശോധനാ റിപ്പോർട്ട്.
ഒരു കിലോയിലധികം സ്വർണം നഷ്ടപെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.എത്രയാണെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം തയാറാക്കാനൊരുങ്ങുകയാണ് എസ്‌ഐടി. വിഎസ്എസ്‌സിയുടെ അന്തിമ റിപ്പോർട്ട് എസ്‌ഐടി ഉടൻ കോടതിയിൽ സമർപ്പിക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചു. കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും. കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും എസ്‌ഐടി നീക്കമുണ്ട്.
















