ന്യൂഡൽഹി: വയറ്റിലെ അണുബാധയെ തുടർന്ന് രണ്ട് ദിവസമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ ട്വന്റി-20 ലോകകപ്പിൽ നമീബിയയുമായുള്ള ഇന്ത്യയുടെ നാളത്തെ മത്സരത്തിൽ താരം ഇറങ്ങുന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
നാളത്തെ മത്സരത്തിൽ അഭിഷേക് ശർമയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സഹതാരം തിലക് വർമ അറിയിച്ചു. ഇന്ത്യ-നമീബിയ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് തിലക് വർമ ഡിസ്ചാർജ് വിവരവും പങ്കുവെച്ചത്.
‘അഭിഷേകിനെ ഇന്ന് ഡിസ്ചാർജ് ചെയ്തു. നാളത്തെ മത്സരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് തീരുമാനിക്കാൻ ഇനിയും സമയമുണ്ട്’ തിലക് വർമ പറഞ്ഞു. അതേസമയം അഭിഷേക് നാളത്തെ മത്സരത്തിൽ ഇറങ്ങുന്നതിനുള്ള സാധ്യതയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പകരം സഞ്ജു സാംസണായിരിക്കും ഓപ്പണറുടെ റോളിലെത്തുക.
ഫോം നഷ്ടപ്പെട്ട സഞ്ജു സാംസണിന് റൺസ് കണ്ടെത്താനുള്ള ഒരു സുവർണ്ണാവസരമായും നാളത്തെ മത്സരം മാറും.അതേസമയം മത്സരത്തിന് ഒരുദിവസം കൂടിയുണ്ടെന്നും തീരുമാനം ആ സമയത്ത് എടുക്കുമെന്നും തിലക് വർമ വ്യക്തമാക്കി. ‘മത്സരത്തിന് ഇനി ഒരു ദിവസം കൂടിയുണ്ട്. നാളെ അദ്ദേഹത്തിന്റെ സ്ഥിതിയെന്താകും എന്ന് നോക്കാം. അപ്പോൾ തീരുമാനമെടുക്കുകയും അതിനനുസരിച്ച് മുന്നോട്ട് പോകുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു’ തിലക് പറഞ്ഞു.
അതേസമയം പനിയെ തുടർന്ന് ആദ്യമത്സരത്തിൽനിന്ന് വിട്ടുനിന്ന പേസ് ബൗളർ ജസ്പ്രീത് ബുംറ വ്യാഴാഴ്ചത്തെ മത്സരത്തിനിറങ്ങുമെന്ന് തിലക് വ്യക്തമാക്കി.
















