യുഡിഎഫ് സംഘടിപ്പിക്കുന്ന ‘പുതുയുഗ യാത്ര’യെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജാഥയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിക്കിടെ ഷാഫി പറമ്പിൽ എംപിയും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിൽ വാക്കേറ്റമുണ്ടായെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ഈ ജനകീയ മുന്നേറ്റം കാണുമ്പോഴുണ്ടാകുന്ന അസൂയയാണ് ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ജാഥയുടെ വൻ വിജയത്തിൽ അസ്വസ്ഥരായവർ ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും, നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഒരു വീട്ടിലോ കുടുംബത്തിലോ സംഭവിക്കാവുന്ന സാധാരണ കാര്യങ്ങൾ മാത്രമാണ് അവിടെ ഉണ്ടായത്. അതിനെ വലിയ വിവാദമാക്കേണ്ട കാര്യമില്ല,” വി.ഡി. സതീശൻ പറഞ്ഞു. കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കുന്നതിലെ മുൻഗണനയെച്ചൊല്ലിയുണ്ടായ തർക്കം വ്യക്തിപരമായ ഭിന്നതയല്ലെന്നും, അത് ആ നിമിഷം തന്നെ പരിഹരിക്കപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.
യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇത് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള വികാരം വെളിപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ അത്തരം ക്രിയാത്മകമായ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ചു കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
















