മണിപ്പൂരിലെ ഉക്രുൽ ജില്ലയെ മുനമുനയിൽ നിർത്തിയ നാഗാ-കുക്കി സംഘർഷത്തിന് അയവ്. ഇരുവിഭാഗം നേതാക്കളും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ച വിജയിച്ചതോടെ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി. ഇതിന് പിന്നാലെ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താങ്കുൽ നാഗാ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ താങ്കുൽ നാഗാ ലോങും കുക്കി പ്രദേശിക നേതൃത്വമായ കുക്കിങ് ഇൻപിയും കേന്ദ്രസേനകളിലെ മുതിർന്ന ഉദ്യോസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളിലാണ് ധാരണയിലെത്തിയതെന്നാണ് വിവരം.
ലിറ്റാനിൽ 4 പേർ തമ്മിലുള്ള തർക്കമാണ് പിന്നീട് താങ്കുൽ നാഗാ ഗോത്രവും കുക്കികളും തമ്മിൽ സംഘർഷമായി മാറിയത്. തുടർന്ന് 70 ൽ പരം വീടുകളും വ്യാപാരസ്ഥാപനങ്ങളും കത്തിച്ചു. കലാപം സംസ്ഥാനത്തിന്രെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ താങ്കുൽ, കുക്കി എം എൽഎമാരും ശ്രമിച്ചു.
സായുധ നാഗാ സംഘടനയായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും (എൻ എസ് സി എൻ -ഐ.എം) കുക്കി സായുധ സംഘടനകളുടെ ഏകോപനസമിതിയായ കുക്കി നാഷണൽ ഓർഗനൈസേഷനും (കെഎൻഒ) തങ്ങളുടെ ഗോത്രങ്ങൾക്ക് പിന്തുണയുമായി സംഘർഷത്തിൽ ഇടപെട്ടതോടെ വൻ കലാപത്തിനുള്ള സാഹചര്യമാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
















