വയനാട് വെള്ളമുണ്ടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 46-കാരന് കോടതി ശിക്ഷ വിധിച്ചു. വെള്ളമുണ്ട മൊതക്കര കൊട്ടാരക്കുന്ന് സ്വദേശിയായ കൊച്ചറ ഉന്നതിയിൽ അയ്യപ്പനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. കൃഷ്ണകുമാർ മൂന്ന് വർഷം തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
2023 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞാണെന്ന പരിഗണന പോലും നൽകാതെ പ്രതി ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വെള്ളമുണ്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ കെ. രാജീവ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ ജി. ബബിത കോടതിയിൽ ഹാജരായി.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള കർശന നിയമനടപടികളുടെ ഭാഗമായാണ് വേഗത്തിലുള്ള ഈ വിധി പ്രസ്താവം.
















