ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ നടിയാണ് മംമ്ത മോഹൻദാസ്. ‘മയൂഖം’ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കാൻസർ അതിജീവിത കൂടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ വിവാഹത്തിന് മുൻപ് താൻ രണ്ട് പേരെ ഡേറ്റ് ചെയ്തിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ്. ജോയ് ആലൂക്കാസിന് വേണ്ടി നടി സുഹാസിനി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘‘രോഗം സ്ഥിരീകരിച്ചതിന് ശേഷം ഒരു പെണ്‍കുട്ടി എന്ന നിലയിലുള്ള എന്റെ പ്രതീക്ഷകള്‍ എല്ലാം പൂര്‍ത്തിയാക്കേണ്ട തിരക്കിലായിരുന്നു ഞാന്‍. പക്ഷേ റിലേഷന്‍ഷിപ്പിനെ കുറിച്ച് എനിക്കറിയില്ല, മുന്‍ പരിചയങ്ങളുമുണ്ടായിരുന്നില്ല. മലയാളത്തിലെ ഒരു നടന്‍ എന്നെ ഡേറ്റിങിന് ക്ഷണിച്ചു, ഞാന്‍ അമ്മയോട് അതിന് അനുവാദവും വാങ്ങി. അതിന് ശേഷമാണ് ഞാന്‍ അറിയുന്നത്, ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു. പിന്നീടൊരു റിലേഷന്‍ഷിപ് ഉണ്ടായി, അത് എന്റെ സമയം പാഴാക്കുന്ന ഒരു ബന്ധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് നമുക്ക് വിവാഹം ചെയ്തുകൂടാ, എന്റെ ഇരട്ട സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇനി എന്റേതാണ് എന്ന് പ്രജിത്ത് പറഞ്ഞു. ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം. വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്‌മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു.
അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്. കല്യാണത്തിന്റെ തീരുമാനത്തില്‍ എനിക്കായിരുന്നു നിര്‍ബന്ധം, ‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന്‍ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്. വിവാഹബന്ധമെന്നാൽ നമ്മളതിൽ വർക്ക് ചെയ്യണം. ആരെയാണ് നിങ്ങൾ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തിൽ നമ്മൾ വർക്ക് ചെയ്യണം. എന്റെ ഡിവോഴ്സ് കഴിഞ്ഞയുടനെ ഞാൻ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്സ് ആണെന്ന് ഞാൻ മനസിലാക്കിയത്. അത് നമ്മൾക്ക് വലിയ ദോഷം ചെയ്യും.’’– മംമ്‌ത മോഹൻദാസ് പറയുന്നു.
മലയാള സിനിമയിലെ അതിജീവനത്തിന്റെ കരുത്തുറ്റ മുഖമാണ് മംമ്ത മോഹൻദാസ്. തന്റെ കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴാണ് താരം കാൻസർ എന്ന മഹാമാരിയെ നേരിടേണ്ടി വന്നത്. എന്നാൽ രോഗത്തിന് മുന്നിൽ തളർന്നുപോകുന്നതിന് പകരം പോരാട്ടവീര്യത്തോടെ അതിനെ രണ്ടുതവണ തോൽപ്പിച്ച് താരം സിനിമയിലേക്ക് ശക്തമായി തിരിച്ചുവന്നു. ശാരീരികമായ ബുദ്ധിമുട്ടുകൾക്കും വിവാഹമോചനം ഉൾപ്പെടെയുള്ള വ്യക്തിപരമായ തകർച്ചകൾക്കും ഇടയിലും മംമ്ത പുലർത്തിയ ആത്മവിശ്വാസം ഏവർക്കും മാതൃകയാണ്. ഇപ്പോൾ വിറ്റിലിഗോ എന്ന ചർമ്മരോഗത്തെയും ഒട്ടും ഭയമില്ലാതെ നേരിടുന്ന മംമ്‌ത പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിക്കുന്ന അതിജീവനത്തിന്റെ വലിയൊരു പാഠപുസ്തകമാണ്.
















