ശബരിമല യുവതീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്). പാരമ്പര്യമായി നിലനിൽക്കുന്ന ആചാരങ്ങൾ സംരക്ഷിക്കുക എന്ന നിലപാടിൽ സംഘടനയ്ക്ക് മാറ്റമില്ലെന്നും, സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
യുവതീപ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ സത്യവാങ്മൂലം നൽകിയതെങ്കിലും അടുത്ത കാലത്തായി സർക്കാർ ഇതിൽ മൗനമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതി വിധിയിൽ അന്തിമ തീരുമാനം വരാത്ത പശ്ചാത്തലത്തിൽ, കഴിഞ്ഞ ആറേഴ് വർഷമായി യുവതീപ്രവേശം തടഞ്ഞുകൊണ്ടുള്ള നടപടികളാണ് സർക്കാർ ഭാഗത്തുനിന്നുണ്ടായത്. അലിഖിതമായിട്ടാണെങ്കിലും ആചാരങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചുവരുന്നത് എന്നദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ ആചാരങ്ങൾക്കായി കോടതിയിൽ സജീവമായി ഇടപെട്ടത് എൻഎസ്എസ് മാത്രമാണെന്ന് സുകുമാരൻ നായർ അവകാശപ്പെട്ടു. “പഴയ വാശിയിലും ഉശിരിലും കേസ് തുടരും. കോടതിയിൽ സർക്കാർ ഇനി എന്ത് പറയാൻ പോകുന്നു എന്ന് വ്യക്തമല്ല. സർക്കാരുമായി താൻ ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടില്ല. കോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്,” അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് വേണമെങ്കിൽ കോടതിയിൽ സത്യവാങ്മൂലം തിരുത്തി സമർപ്പിക്കാമെന്നും അത് അവർ നിയമപരമായി ചെയ്യേണ്ടതാണെന്നും എൻഎസ്എസ് സെക്രട്ടറി പറഞ്ഞു.
ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാവില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഭക്തർക്കായി ഒന്നും ചെയ്തില്ലെന്ന വിമർശനവും അദ്ദേഹം ആവർത്തിച്ചു. വിഷയത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികളാരും കക്ഷിയായിട്ടില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എൻഎസ്എസ് ഒറ്റയ്ക്കാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
















