സർക്കാർ സർവീസിലിരിക്കെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും, അത്തരം ബന്ധത്തിലെ പങ്കാളിക്ക് കുടുംബ പെൻഷന് അവകാശമുണ്ടാവില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ആദ്യ ഭാര്യ മരണപ്പെട്ടാൽ പോലും രണ്ടാം ഭാര്യക്ക് പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെടാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് സി. കുമാരപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ നിർണ്ണായക ഉത്തരവ്.
തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മുൻനിർത്തിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. നിയമപ്രകാരം നിലനിൽക്കുന്ന ആദ്യ വിവാഹം വേർപെടുത്താതെയോ, ആദ്യ പങ്കാളി ജീവിച്ചിരിക്കുമ്പോഴോ മറ്റൊരു വിവാഹം കഴിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. ഇത്തരം വിവാഹങ്ങൾ നിയമദൃഷ്ടിയിൽ തുടക്കം മുതലേ അസാധുവായതിനാൽ, സർവീസ് ആനുകൂല്യങ്ങൾക്കോ പെൻഷനോ വേണ്ടി രണ്ടാം ഭാര്യയെ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരുച്ചിറപ്പള്ളിയിലെ മുൻ ബി.ഡി.ഒ ആയിരുന്ന എം. രാധാകൃഷ്ണൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.
















