പ്രണയത്തിലായാലും വിവാഹത്തിലായാലും ‘ഈഗോ’ കടന്നുകൂടിയാൽ പിന്നെ അവിടെ സമാധാനത്തിന് സ്ഥാനമില്ല. പങ്കാളികളിൽ ഒരാൾ മറ്റൊരാളേക്കാൾ മുകളിലാണെന്നോ താഴെയാണെന്നോ ഉള്ള ചിന്ത ഉടലെടുക്കുന്ന നിമിഷം ആ ബന്ധത്തിന്റെ അടിത്തറ ഇളകുന്നു. പരസ്പര ബഹുമാനവും മറ്റൊരാളുടെ തൊഴിലിനോടും സ്വപ്നങ്ങളോടുമുള്ള ആദരവുമാണ് ഒരു കുടുംബജീവിതത്തിന്റെ കരുത്ത്. എന്നാൽ, നിർഭാഗ്യവശാൽ ഭാര്യക്ക് ഭർത്താവിനേക്കാൾ ഉയർന്ന പദവി ലഭിക്കുന്നത് പലപ്പോഴും പുരുഷാധിപത്യ ചിന്താഗതിയുള്ള സമൂഹത്തിൽ വലിയ ഈഗോ പ്രശ്നങ്ങൾക്ക് വഴിമാറുന്നു. അത് ഒരു ജീവിതം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു.
ഉത്തർപ്രദേശിൽ നടന്ന ഒരു ദാരുണമായ സംഭവം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. തന്നെക്കാൾ ഉയർന്ന ഔദ്യോഗിക പദവി വഹിക്കുന്നു എന്ന കാരണത്താൽ, ഗർഭിണിയായ സ്വന്തം ഭാര്യയെ നിഷ്കരുണം കൊലപ്പെടുത്തിയ ഒരു ഭർത്താവിന്റെ ക്രൂരത. സ്നേഹിച്ച് വിവാഹം കഴിച്ചവർക്കിടയിലേക്ക് ഈഗോ എന്ന വിഷം പടർന്നപ്പോൾ, ഇല്ലാതായത് ഒരു മിടുക്കിയായ യുവതിയുടെ ജീവനും അവൾ ഉള്ളിൽ പേറിയിരുന്ന ഒരു കുഞ്ഞുജീവനുമാണ്. അധികാരമോഹവും അസൂയയും എങ്ങനെ ഒരു മനുഷ്യനെ മൃഗമാക്കുന്നു എന്ന് തെളിയിക്കുന്ന പ്രതിഭ ഗൗതം എന്ന യുവ ജഡ്ജിയുടെ കരളലിയിക്കുന്ന കഥയാണിത്.
ഉത്തർപ്രദേശിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു പ്രതിഭയുടെ ജനനം. ബാങ്ക് ജീവനക്കാരനായ അച്ഛനും വീട്ടമ്മയായ അമ്മയും അടങ്ങുന്ന ആ ചെറിയ ലോകം ആയിരുന്നു അവളുടെ. നിയമവ്യവസ്ഥയോടുള്ള താല്പര്യം അവളെ ഒരു വക്കീലാകാൻ പ്രേരിപ്പിച്ചു. അങ്ങനെ അവൾ ഒരു ലോ കോളേജിൽ ചേർന്നു. അവിടെ വെച്ചായിരുന്നു മനു അഭിഷേകിനെ പ്രതിഭ പരിചയപ്പെടുന്നത്. വക്കീലന്മാരും ജഡ്ജിമാരും നിറഞ്ഞ ഒരു വലിയ കുടുംബത്തിൽ നിന്നായിരുന്നു അഭിഷേകിന്റെ വരവ്. പഠനകാര്യങ്ങളിലെ ചർച്ചകളും സൗഹൃദവും പതുക്കെ പ്രണയമായി മാറി.
വിദ്യാഭ്യാസം പൂർത്തിയാക്കി ഉടൻ തന്നെ ഇരുവരും ജഡ്ജി പരീക്ഷയ്ക്കായി തയ്യാറെടുത്തു. എന്നാൽ വിധി മറ്റൊന്നായിരുന്നു. പ്രതിഭ റാങ്കോടെ ജഡ്ജി പരീക്ഷ പാസായപ്പോൾ അഭിഷേകിന് അത് സാധിച്ചില്ല. പ്രതിഭ ജഡ്ജിയും അഭിഷേക് വക്കീലുമായി. ജോലി ലഭിച്ച ശേഷം വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് അവർ രജിസ്റ്റർ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷം പ്രതിഭയ്ക്ക് കാൺപൂരിലെ ഒരു വലിയ ബംഗ്ലാവിൽ ജഡ്ജിയായി നിയമനം ലഭിച്ചു. അഭിഷേക് ഡൽഹിയിൽ വക്കീലായും ജോലി തുടർന്നു. ആഴ്ചാവസാനങ്ങളിൽ മാത്രം കണ്ടുമുട്ടുന്ന ഒരു ജീവിതരീതിയായിരുന്നു അവരുടേത്.
പുറമെ സന്തോഷകരമെന്നു തോന്നിച്ചിരുന്നെങ്കിലും അവരുടെ ബന്ധത്തിൽ അസൂയയുടെയും ഈഗോയുടെയും വിത്തുകൾ മുളപൊട്ടിയിരുന്നു. തന്റെ ഭാര്യ ഒരു ജഡ്ജിയാണെന്ന സത്യം അഭിഷേകിനെ മാനസികമായി തളർത്തി. താൻ അവൾക്ക് താഴെയാണെന്ന തോന്നൽ അയാളെ അസ്വസ്ഥനാക്കി. ഇതിനിടയിലാണ് പ്രതിഭ ഗർഭിണിയാകുന്നത്. എന്നാൽ ഉത്തരവാദിത്തങ്ങൾ ഏൽക്കാൻ തയ്യാറല്ലാത്ത അഭിഷേക് ആ കുഞ്ഞ് വേണ്ടെന്ന നിലപാടിലായിരുന്നു. എന്നാൽ പ്രതിഭ ഇതിനെ ശക്തമായി എതിർത്തിരുന്നു. ഇതിനെ ചൊല്ലി ഇരുവരും നിത്യവും വാഴക്കായിരുന്നു.
2016 ഒക്ടോബർ 8-ന് രാവിലെ, ഭാര്യയെ കാണാനായി അഭിഷേക് ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് എത്തി. ഡൽഹിയിൽ വെച്ച് തന്നെ ഇരുവരും തമ്മിൽ കുഞ്ഞിന്റെ കാര്യത്തിലും എല്ലാം വലിയ വഴക്കുകൾ ആയിരുന്നു. അവസാനം അഭിഷേക് കാൺപൂരിലെത്തി. പ്രതിഭ താമസിക്കുന്നിടത്തെത്തിയ ഉടൻ തന്നെ അഭിഷേക് തന്റെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി കൊണ്ട് അടിച്ചു വീഴ്ത്തി. ശേഷം പ്രതിഭയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു ആത്മഹത്യയായി വരുത്തി തീർക്കുക എന്നതായിരുന്നു അഭിഷേകിന്റെ ലക്ഷ്യം. ഇതിനായി ഇയാൾ പ്രതിഭയെ ഫാനിൽ കെട്ടി തൂക്കി. എന്നാൽ കെട്ട് അഴിഞ്ഞു വീണതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
കൊലപാതകത്തിന് ശേഷം അഭിഷേക് ഒരു ചായക്കടയിൽ ഇരുന്നു മൂന്ന് മണിക്കൂറോളം പോലീസിനോട് പറയാനുള്ള കള്ളങ്ങൾ ആലോചിച്ച ശേഷം ആണ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. അവിടെ എത്തിയ അയാൾ ഇങ്ങോട്ടുള്ള യാത്രയിലുടനീളം പ്രതിഭയെ ഫോണിൽ വിളിച്ചെങ്കിലും മറുപടി നൽകിയില്ലെന്നും പിറ്റേന്ന് പുലർച്ചെ വീട്ടിലെത്തിയ താൻ, വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങിനിൽക്കുന്ന പ്രതിഭയെയാണ് എന്നും പോലീസിനോട് മൊഴി നൽകി. എന്നാൽ സംഭവസ്ഥലത്തെത്തിയപ്പോൾ പ്രതിഭയുടെ കഴുത്തിലെ കെട്ട് അഴിഞ്ഞു വീണു കിടക്കുന്നത് കണ്ടതോടെ പൊലീസിന് സംശയം തോന്നി.
പ്രതിഭയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായി. പ്രതിഭ ആത്മഹത്യ ചെയ്തതല്ല, മറിച്ച് അതിക്രൂരമായി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. കഴുത്തു ഞെരിച്ചും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചും തലയ്ക്ക് അടിച്ചുമാണ് മരണം സംഭവിച്ചത്. കൂടാതെ പ്രതിഭ മൂന്ന് മാസം ഗർഭിണിയുമായിരുന്നു എന്നും തെളിഞ്ഞു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഒടുവിൽ അഭിഷേക് കുറ്റം സമ്മതിച്ചു. സ്വന്തം ഭാര്യയോടുള്ള അസൂയയും ഈഗോയും കാരണം ആണ് ഈ കൊലപാതകം എന്ന് അയാൾ പോലീസിനോട് പറഞ്ഞു. ഭർത്താവിന്റെ ഉള്ളിൽ ഉണ്ടായ വെറുമൊരു ഈഗോയിൽ ഇല്ലാതായത് ഒരു മിടുക്കിയായ ജഡ്ജിയുടെ ജീവിതമാണ് . ഇന്ന് അഭിഷേക് ജയിലഴികൾക്കുള്ളിൽ വിചാരണ നേരിടുകയാണ്. സ്നേഹബന്ധങ്ങളിൽ ഈഗോയ്ക്കും അസൂയയ്ക്കും സ്ഥാനമില്ലെന്നും, പണവും പദവിയുമല്ല പരസ്പര ബഹുമാനമാണ് പ്രധാനം എന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
















