മാത്യു തോമസിനെ നായകനാക്കി അരുണലാൽ രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം ചിത്രത്തെ തേടിയെത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
മനം തുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് മന്ത്രി കുറിച്ചു. തന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ രാമചന്ദ്രൻ നായരുടെ മകനാണ് ചിത്രത്തിന്റെ സംവിധായകൻ അരുൺലാൽ എന്നും മന്ത്രി കുറിച്ചിട്ടുണ്ട്. അരുൺലാൽ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. മാത്യു തോമസിനൊപ്പം ദേവിക സഞ്ജയ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.
ഫാമിലി എൻ്റർടെയ്നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നമ്മുടെ സമൂഹത്തിൽ വർധിച്ചു വരുന്ന ഏകാന്തതയെ അടിസ്ഥാനമാക്കിയാണ് സുഖമാണോ സുഖമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നേടുന്നുണ്ട്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഒറ്റപ്പെടൽ എന്ന വലിയ സാമൂഹിക യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. അരുൺലാൽ രാമചന്ദ്രനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
മനം തുറന്നൊരു വാക്കിലൂടെയും സ്നേഹപൂർവ്വമായൊരു നോട്ടത്തിലൂടെയും മാറ്റിയെടുക്കാവുന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന പല ഏകാന്തതകളുമെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. പുതുതലമുറയും മുതിർന്നവരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്, എന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ രാമചന്ദ്രൻ നായരുടെ മകനാണ് അരുൺലാൽ.
















