സർവകലാശാലകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കാൻ കൃത്യമായ മാർഗരേഖ നടപ്പാക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നൽകി ഗവർണർ രാജേന്ദ്ര ആർലേക്കർ. കുസാറ്റിൽ നടന്ന വിസിമാരുടെ ഉന്നതതല യോഗത്തിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. കേരള സർവകലാശാലയിലടക്കം സമീപകാലത്തുണ്ടായ അക്രമാസക്തമായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
കേരള സർവകലാശാലയിൽ വിസിയുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷങ്ങളും അക്രമങ്ങളും ഗവർണർ ഗൗരവത്തോടെയാണ് കാണുന്നത്. സമരക്കാരെ നീക്കം ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടപ്പോൾ ഗവർണർ നേരിട്ട് ഇടപെട്ടാണ് നടപടി സ്വീകരിച്ചിരുന്നത്. പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കാനാവില്ലെന്നും, 2005-ൽ എംജി സർവകലാശാല കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് സമാനമായ മാർഗരേഖ എല്ലാ സർവകലാശാലകളിലും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗവർണറുടെ നിർദ്ദേശം നടപ്പാക്കുന്നതിലെ പ്രായോഗികമായ വെല്ലുവിളികൾ വൈസ് ചാൻസലർമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. കോളേജുകളെ അപേക്ഷിച്ച് വിസ്തൃതമായ സർവകലാശാലാ കാമ്പസുകളിൽ ഇത്തരം കർശന നിയന്ത്രണങ്ങൾ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് വഴിവെക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും വിസിമാർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ മാർഗരേഖയുമായി മുന്നോട്ട് പോകാനാണ് ഗവർണറുടെ നിർദ്ദേശം.
















