ബോളിവുഡിലും ഹോളിവുഡിലും തിളങ്ങി നിൽക്കുന്ന നടിയാണ് പ്രിയങ്കാ ചോപ്ര. ‘വരാണസി’യാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം. ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ചെറുപ്പത്തിൽ ടാക്സിയിൽ യാത്ര ചെയ്യുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെയ്ക്കുകയാണ് നടി പ്രിയങ്കാ ചോപ്ര. ദ ബ്ലഫ് എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു താരം.
അമ്മയോടൊപ്പം ഡൽഹിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു താനെന്ന് പ്രിയങ്കാ ചോപ്ര ഓർമിച്ചു. ഒരിക്കൽ ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ അവർക്ക് പരിചിതമല്ലാത്ത ഒരു വഴിയിലേക്ക് വണ്ടി തിരിച്ചു. ഇത് തങ്ങൾക്ക് എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള കുറുക്കുവഴിയാണെന്നാണ് ഡ്രൈവർ അവകാശപ്പെട്ടത്. എന്നാൽ അമ്മയും താനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഇതുമനസിലാക്കിയ അമ്മ പൊടുന്നനേ ടാക്സി ഡ്രൈവറുടെ കഴുത്തിൽപ്പിടിച്ച് പ്രധാന റോഡിലേക്ക് തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു.
മധു ചോപ്ര ഡ്രൈവറെ അടിച്ചുവെന്നും വാഹനം പ്രധാന റോഡിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തെന്നും നടി ഓർത്തെടുത്തു. “അമ്മ പറഞ്ഞു, എന്റെ കൗമാരക്കാരിയായ മകളോടൊപ്പമാണ് ഞാൻ എന്ന്. എന്റെ അമ്മയുടെ ഈ ഭാവം ഞാൻ മുമ്പ് കണ്ടിട്ടില്ല. അതിനുശേഷം, നാല് മാസത്തോളം ഞാൻ അവരോട് ഒന്നും തർക്കിച്ചില്ല. അമ്മ തനിച്ചായിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. ഞാൻ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് അന്ന് അവർ അങ്ങനെ പ്രതികരിച്ചത്. ഹോട്ടലിലേക്ക് തിരികെ വന്നപ്പോൾ അമ്മ വിറയ്ക്കുകയായിരുന്നു,” പ്രിയങ്ക കൂട്ടിച്ചേർത്തു.
‘ബ്ലഡി മേരി’ എന്ന് വിളിക്കപ്പെടുന്ന, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ പോരാടുന്ന ഒരു കടൽക്കൊള്ളക്കാരിയുടെ വേഷമാണ് ദ ബ്ലഫിൽ പ്രിയങ്കാ ചോപ്ര അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കരീബിയൻ ദ്വീപുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പ്രിയങ്ക. ഈ ചിത്രത്തിൽ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനുമാണ് മറ്റുപ്രധാന വേഷങ്ങളിൽ. ചിത്രം 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
















