സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആധാർ രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകിയതോടെ നഷ്ടപ്പെടുമായിരുന്ന 175 അധ്യാപക തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെത്തുടർന്ന് 15 സ്കൂളുകൾ ‘അൺ ഇക്കണോമിക്’ പദവിയിൽ നിന്ന് മാറുമെന്നും പത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആറാം പ്രവൃത്തിദിനത്തിൽ ആധാർ ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക് ജൂലൈ 14 വരെ സമയം അനുവദിച്ച സർക്കാർ നടപടിയാണ് അധ്യാപകർക്ക് തുണയായത്.
ആധാർ രേഖകളിലെ അപാകതകൾ പരിഹരിക്കാനായി ഫെബ്രുവരി 13 മുതൽ 17 വരെ കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. തസ്തിക നിർണയത്തിൽ നിന്ന് പുറന്തള്ളപ്പെട്ട 213 വിദ്യാലയങ്ങളിലെ 1052 കുട്ടികളുടെ വിവരങ്ങളാണ് ഇത്തരത്തിൽ പരിശോധിച്ചത്.
ഇതിൽ മതിയായ രേഖകൾ ഹാജരാക്കിയ 912 കുട്ടികളുടെ ആധാർ പുതുതായി അംഗീകരിച്ചു. കൃത്യമായ രേഖകളില്ലാത്ത 140 അപേക്ഷകൾ നിരസിച്ചതായും മന്ത്രി അറിയിച്ചു. ഈ നടപടിയോടെ സ്കൂളുകളിലെ തസ്തിക നിർണയത്തിൽ കൂടുതൽ വ്യക്തതയും സുരക്ഷിതത്വവും ഉറപ്പായിരിക്കുകയാണ്.
















