അമ്മയുടെ കുടുംബസംഗമത്തിന്റെ നടത്തിപ്പിനെ ചൊല്ലി താരസംഘടനയിലെ ഭാരവാഹികള്‍ക്കിടയില്‍ വാക് പോര് മുറുകുന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്‌സിക്യൂട്ടീവ് അംഗം നീന കുറുപ്പും തമ്മിലാണ് തര്‍ക്കം. ഇരുവരുടേതുമെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അമ്മ നേതൃത്വത്തിന് നീന കുറുപ്പും ലക്ഷ്മി പ്രിയയയും പരാതി നൽകിയിരിക്കുകയാണ്.
വിവിധ വിഷയങ്ങളിൽ പ്രസിഡന്റ് ശ്വേത മേനോനെതിരെയും പടയൊരുക്കം നടക്കുന്നുണ്ട്. ഇതുവരെ പരസ്യമായി പ്രതികരിക്കാൻ നടിമാർ തയ്യാറായിട്ടില്ല. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ‘അമ്മ’യുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന. നീന കുറിപ്പിനെ പുഴുത്തു ചാകുമെന്ന് ലക്ഷ്മിപ്രിയ ശപിക്കുന്നത് ഓഡിയോയില്‍ കേള്‍ക്കാം. താന്‍ കോര്‍ഡിനേറ്റ് പരിപാടിയില്‍ പങ്കെടുക്കാനിരുന്ന കുട്ടിയെ നീന കുറുപ്പ് സ്റ്റേജില്‍ കയറാന്‍ അനുവദിക്കാതിരുന്നതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചതെന്നാണ് വിവരം.
‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ അമ്മയുടെ ആഭ്യന്തര ഗ്രൂപ്പിലിട്ടത്. കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തര്ക്കമാണ് ഇത്രയും വലിയ പ്രശ്നത്തിലേക്ക് എത്തിച്ചത്. ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസ്സിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തി.
















