താരസംഘടനയായ അമ്മയിൽ വിവാദങ്ങൾക്ക് പിറകെ വിവാദങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അടിയന്തിരമായി എക്സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് സംഘടന. വാട്സാപ് ഗ്രൂപ്പുകളിലൂടെയും എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ മെയിൽ വഴിയും ഇക്കാര്യം എല്ലാവരെയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സംഘടനക്കുള്ളിൽ നടന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരമൊരു യോഗം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബസംഗമം തുടക്കം മുതൽ പ്രശ്നങ്ങളാണ്. പരിപാടിയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങൾ പിന്നീട് വലിയ വിവാദങ്ങളിലേക്ക് മാറുകയായിരുന്നു. പരിപാടിക്ക് അമ്പലകമ്മിറ്റി സ്പോൺസർമാരായത് തലേദിവസം മാത്രമാണ് മറ്റംഗങ്ങൾ അറിയുന്നത്, കൂടാതെ പരിപാടികളിൽ എല്ലാത്തിനും കൂടെ നിന്നിരുന്ന ടിനി ടോം നാദിർഷാ തുടങ്ങിയ ആളുകളെ പരിഗണിക്കാത്തും, പിന്നീട് ടിനി ടോമും നീന കുറുപ്പും തമ്മിൽ വാക്കുതർക്കമുണ്ടായതുമെല്ലാം സംഘടനക്കുള്ളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇതിന് പിന്നാലെ തങ്ങളുടെ ദുഖം അറിയിച്ചുകൊണ്ട് ടിനി ടോം അയച്ച വാട്സാപ്പ് മെസ്സേജ് പുറത്തുവരികയും വലിയ വാർത്തയാവുകയും ചെയ്തു. അതിനു ശേഷമാണ് ലക്ഷ്മി പ്രിയയുടെ ഒരു ഓഡിയോ ക്ലിപ്പ് ചോരുന്നത്. അതും പിന്നീട് വാർത്തയായിരുന്നു.
കുടുംബസംഗമത്തിൽ പരിപാടിക്കിടെ ഒരു നടിയെ പൂട്ടിയിട്ട സംഭവമുണ്ടായിരുന്നു. ലക്ഷ്മിപ്രിയ മുന്നിൽ നിന്ന് നടത്തിയ അമ്മമാരുടെ പരിപാടിയിൽ കേറേണ്ടിയിരുന്ന ഒരു നടിയെ നീന കുറുപ്പ് മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നടക്കുമ്പോൾ അംഗങ്ങൾക്കിടയിൽ ഇത് വലിയ മാനസികസംഘർഷമാണ് ഉണ്ടാക്കിയത്. ഇതിനെതിരെയാണ് പതിനേഴ് അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ലക്ഷ്മിപ്രിയ ഒരു ഓഡിയോ മെസ്സേജ് അയച്ചത്. ആ ഓഡിയോ ക്ലിപ്പാണ് ചോർന്നത്, അത് വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ അതേസമയം കുക്കു പരമേശ്വരൻ അയച്ച ഓഡിയോ ഒരാൾക്ക് മാത്രം ചോർന്നുകിട്ടുകയും ചെയ്തു. പിന്നീട് ലക്ഷ്മിപ്രിയയ്ക്ക് എതിരെ നടപടി വേണമെന്ന ആവിശ്യം ഉന്നയിച്ച് നീന കുറുപ്പ് കത്ത് നൽകിയെന്നെല്ലാം സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് താരസംഘടനയായ അമ്മ അടിയന്തിര എക്സിക്യൂട്ടീവ് യോഗം വിളിച്ചത്.
ഈ എക്സിക്യൂട്ടീവ് യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ലക്ഷ്മിപ്രിയയ്ക്ക് നേരെ നടപടി വേണമെന്ന ആവിശ്യം ഉയരുന്ന സാഹചര്യത്തിൽ, അങ്ങനെയാന്നുണ്ടായാൽ അതിന് കാരണം നീന കുറുപ്പാണെന്നും അപ്പോൾ തീർച്ചയായും നീന കുറുപ്പിനെതിരെയും നടപടി വേണ്ടേ എന്നുള്ള കാര്യങ്ങളെല്ലാം ചർച്ചയിലുണ്ട്. അതോടൊപ്പം തന്നെ ഓഡിയോ ക്ലിപ്പ് ചോർത്തിക്കൊടുത്തത് ആരാണെന്നുള്ളതും കണ്ടെത്തേണ്ട ഒന്നാണ്. മുൻപും ഇത്തരമൊരു ഓഡിയോ ക്ലിപ്പ് ചോർന്നത് അമ്മയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, അതിനായി അന്വേഷണകമ്മിറ്റി വെക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ എന്തൊക്കെ തീരുമാനങ്ങളും നടപടികളും ഉണ്ടാവും എന്നത് കാത്തിരുന്ന് തന്നെ കാണണം. താരസംഘടനയായ അമ്മയ്ക്ക് ഏറ്റവും വലിയ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് കുടുംബസംഗമത്തിലും അതിനുപിന്നാലെയും നടന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു ോഗം വിളിപ്പുചേർത്തത്. ഒരാളെ സംഘടനയിൽ നിന്നും പുറത്താക്കണമെങ്കിൽ ഭൂരിഭാഗം അംഗങ്ങളുടെയും താൽപര്യം വേണം. അങ്ങനെ മാറ്റിനിർത്തിയാലും ഡിസ്മിസ്സ് ചെയ്യണമെങ്കിൽ ജനറൽ ബോഡിക്ക് മുന്നിൽ പോകണം. അത്രയ്ക്ക് വലിയ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണണം.
അതേസമയം ലക്ഷ്മിപ്രിയയുടെ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് ഊമകത്ത് അയച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിപ്രിയ സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരാളിൽ നിന്നും പണം വാങ്ങിയിരുന്നു. അത് പിന്നീട് തിരിച്ചു നൽകിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഊമകത്ത് അംഗങ്ങൾക്കിടയിലേക്ക് വന്നത്. ഇതിനുപിന്നിൽ പ്രധാനപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളാണെന്നാണ് പറയപ്പെടുന്നത്.
















