ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിന്റെ റിലീസ് കേരള ഹൈക്കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്ക് ചിത്രം പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് ഉൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയ അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
ചിത്രം ഒരിക്കൽ കൂടി സെൻസർ ബോർഡ് കണ്ട് വിലയിരുത്തണമെന്ന് കോടതി നിർദേശിച്ചു. ഹർജിക്കാർ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾ ബോർഡ് വിശദമായി പരിശോധിക്കണം. സിനിമയുടെ ഉള്ളടക്കം കേരളത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്നും സാമൂഹിക ഐക്യത്തിന് ഭീഷണിയാണെന്നുമുള്ള വാദങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം. കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ പ്രദർശനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് നിർമാതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വസ്തുതകൾ പരിശോധിക്കാതെ റിലീസ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഈ ആവശ്യം നിരാകരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
















