ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിക്കുന്ന യുവതിയുടെ ചിത്രം അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഖമനെയി കൊല്ലപ്പെട്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആ വൈറൽ ചിത്രത്തിലെ യുവതി.
Cheers to mooshali’s pathetic death 🥂
As the president Trump said “He died like a rat 🐀” pic.twitter.com/LeV6mdX581— Morticia Addams 🇮🇷 (@melianouss) March 1, 2026
മോർട്ടീഷ്യ ആഡംസ് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അറിയപ്പെടുന്ന, ഇറാനിയൻ അഭയാർത്ഥി എന്ന് സ്വയം വിളിക്കുന്ന യുവതിയാണ് ആഹ്ലാദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചത്. “ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ?” എന്നാണ് യുവതിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ ‘ഒരു എലിയുടേതു പോലുള്ള അവസാനം’ എന്നും യുവതി കുറിച്ചു. മോർട്ടീഷ്യ ആഡംസ്, ഖമനെയിയുടെ ചിത്രത്തിന് തീയിട്ട ശേഷം അതിൽ സിഗരറ്റിന് തീ പകരുന്ന ചിത്രം ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പ്രതീകമായി മാറിയിരുന്നു.
ഇറാനിൽ താനൊരു വിമത ആയിരുന്നതിനാൽ തുർക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ പേര് വെളിപ്പെടുത്താൻ കഴിയില്ലെന്നും യുവതി വ്യക്തമാക്കി. ഇറാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു. കാനഡയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ യുവതി നിലവിൽ ടൊറന്‍റോയിൽ താമസിക്കുന്നു എന്നാണ് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ അടുത്ത കാലത്ത് ആരംഭിച്ച പ്രതിഷേധം പിന്നീട് നേതൃത്വത്തിനെതിരായ വലിയ പ്രതിഷേധമായി മാറുകയായിരുന്നു. ‘ഖമനെയിയുടെ അന്ത്യം’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി യുവാക്കളും മുതിർന്നവരും തെരുവിലിറങ്ങുകയായിരുന്നു. ഹിജാബ് നിയമങ്ങൾ ലംഘിച്ചും പൊതുമധ്യത്തിൽ മുടി പ്രദർശിപ്പിച്ചും സ്ത്രീകൾ പ്രതിഷേധിച്ചു. 2022ൽ മഹ്സ അമീനിയുടെ മരണത്തിന് ശേഷമുണ്ടായ പ്രതിഷേധങ്ങൾക്ക് സമാനമായ പ്രതിഷേധമാണ് അടുത്ത കാലത്ത് ഇറാനിൽ നടന്നത്. ‘ഞാൻ ഭയപ്പെടുന്നില്ല, കഴിഞ്ഞ 47 വർഷമായി എന്‍റെ ജീവിതം മരിച്ചതിന് തുല്യമാണ്’ എന്ന് വിളിച്ചു പറയുന്ന സ്ത്രീയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
















