മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് പന്നിയങ്കരയിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു.
വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
സോഷ്യലിസ്റ്റ്, കോൺഗ്രസുകാരൻ, എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, വാഗ്മി തുടങ്ങി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ഒരു രാഷ്ട്രീയ ജീവിതത്തിനാണ് തിരശീല വീഴുന്നത്.
ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ, കോൺഗ്രസ് യു വിഭാഗത്തിൽ എത്തി. 1979-80 കാലത്ത് എഐസിസി (യു) ജനറൽ സെക്രട്ടറിയായിരുന്നു.
1980-ല്‍ എഐസിസി (എസ്) ജനറൽ സെക്രട്ടറിയായി. രാജീവ് ഗാന്ധി സർക്കാരിന്‍റെ കാലത്ത് വളം കുംഭകോണം, ബൊഫോഴ്സ് ഇടപാടിലെ അഴിമതി എന്നിവ പുറത്തുകൊണ്ട് വന്നു.
വി പി സിങ് മന്ത്രിസഭയിൽ ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായി (ഉപരിതല ഗതാഗതം, ടെലികോം വകുപ്പുകൾ). ഗൾഫ് യുദ്ധ കാലത്ത് പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1993 ൽ കോൺഗ്രസിൽ തിരിച്ചെത്തി.
അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവർ മക്കളാണ്.
















