സി.പി.ഐ.എമ്മിലെ മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം രംഗത്ത്. ജി സുധാകരനെ ഫോണിൽ വിളിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും എം വി ഗോവിന്ദൻ.
ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടിട്ടാണെന്നും മാധ്യമങ്ങൾ ഇതൊക്കെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും മെമ്പർഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ഇന്നലെ രാത്രിയോടെയാണ് എം വി ഗോവിന്ദൻ ജി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചത്. എന്നാൽ അനുനയ നീക്കത്തിൽ ജി സുധാകരൻ വഴങ്ങിയില്ല. പാർട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു. വിഷയത്തിൽ എം എ ബേബിയോ മുഖ്യമന്ത്രിയോ ഇടപെടണം എന്ന നിലപാടിലാണ് മുതിർന്ന നേതാവ്.
പാർട്ടി അനുനയത്തിന്റെ പാത തുടർന്ന സാഹചര്യത്തിൽ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പുനരാലോചനയുണ്ട്. അതേസമയം ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനമായിരുന്നു ജി സുധാകരൻ ഇന്നലെ ഫേസ്ബുക്കിലൂടെ നടത്തിയത്.
















