കൊച്ചി: ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ എന്ന ചിത്രത്തിനെതിരായ പൊതുതാൽപര്യ ഹർജി സ്വീകരിക്കാതെ കേരള ഹൈകോടതി. ഹർജി അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കാരെ വിമർശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
റിട്ടയേർഡ് അധ്യാപകൻ ചന്ദ്ര മോഹൻ കെ.സി, സാമൂഹിക പ്രവർത്തകയും വിരമിച്ച അധ്യാപികയുമായ മെഹ്നാസ്.പി മുഹമ്മദ്, അഭിഭാഷക എന്നിവരാണ് സിനിമക്കെതിരെ ഹർജി സമർപ്പിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ സിംഗിൾ ബെഞ്ചിനും ഡിവിഷൻ ബെഞ്ചിനും മുന്നിൽ തീർപ്പാക്കാതെ കിടക്കുന്നതിനാൽ പൊതുതാൽപ്പര്യ ഹർജി പരിഹണിക്കുന്നത് ഉചിതമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഫെബ്രുവരി 27ന് സിനിമക്ക് 15 ദിവസത്തെ പ്രദർശന വിലക്ക് ഏർപ്പെടുത്തിയ അതേ ദിവസം തന്നെയാണ് ജസ്റ്റിസ് ശുശ്രുത് ധർമാധികാരി പി.വി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ബെഞ്ച് സിനിമക്ക് റിലീസ് അനുമതി നൽകിയത്.
സിനിമ തിയറ്ററുകളിൽ റിലീസായെങ്കിലും പ്രേക്ഷകർ മുഖം തിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കാണാൻ ആളില്ലാത്തതിനാൽ ഷോകളുടെ എണ്ണം തിയറ്ററുകൾ നിന്ന് വെട്ടിക്കുറച്ചു.
















