കോയമ്പത്തൂരിൽ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി.രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെയാണ് (82) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെന്ന് വിശ്വസിക്കുന്ന വീട്ടു ജോലിക്കാരി നേപ്പാൾ സ്വദേശി സുർജയെ (38) സംഭവത്തിന് ശേഷം കാണാതായി.
കോയമ്പത്തൂർ രാമനാഥപുരം നഞ്ചുണ്ടപുരം റോഡ് പാർസൻ നെസ്‍ലെയിലെ വീട്ടിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം നടക്കുന്നത്. കസ്തൂരിയുടെ ഭർത്താവ് ഗോപാലൻകുട്ടി മരിച്ച ശേഷം ഇവർ മകനായ ഡോ. രാംകുമാർകുട്ടിയുടെ കൂടെയാണ് താസിക്കുന്നത്. എന്നാൽ മകൻ ജോലിയുടെ ആവശ്യത്തിനായി വിദേശത്തായിരുന്നു സംഭവ ദിവസം. അമ്മ ഒറ്റക്കാകാതിരിക്കാൻ ആണ് മകൻ 4 മാസം മുമ്പ് ഒരു സ്വകാര്യ ഏജൻസി വഴി സുർജയെ ജോലിക്കെടുത്തത്.
സംഭവ ദിവസം കസ്തൂരിയുടെ മകൾ പതിവുപോലെ കസ്തൂരിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതേ തുടർന്ന് പരിഭ്രാന്തയായ മകൾ അയൽക്കാരോട് വീട് പരിശോധിക്കാൻ പറയുകയും അവർ വന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ കസ്തൂരി മരിച്ചു കിടക്കുന്നത് കണ്ടത്. പോലീസ് എത്തി സിസിടിവി പരിശോധിച്ചപ്പോൾ വീട്ടുജോലിക്കാരിയായ സുർജയും കൂടാതെ നാലുപേരും ബാഗുമായി മതിൽ ചാടി കടക്കുന്നത് കണ്ടെത്.
മകൻ രാംകുമാർകുട്ടി വന്ന് വീട് പരിശോധിച്ച ശേഷമേ എന്തൊക്കെ നഷ്ടമായെന്ന് അറിയാൻ സാധിക്കു. വീടിന്റെ പരിസരത്തു നിന്നു സുർജയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. വില്ലയിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രി 12.20നു 3 യുവാക്കൾ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങളുണ്ട്. 12.56നു സുർജയും ഇവരും ബാഗുമായി മതിൽ ചാടി തിരികെപ്പോകുന്ന ദൃശ്യങ്ങളുമുണ്ട്. കവർച്ചയുടെ ഭാഗമായുള്ള കൊലപാതകമാണെന്നു പൊലീസ് സംശയിക്കുന്നു.
















