നഗരത്തിൽ പുതുതായി ആരംഭിച്ച പാദരക്ഷാ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ‘ഒരു രൂപ ഓഫർ’ വൻ സംഘർഷത്തിൽ കലാശിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തിവീശേണ്ടി വന്നു. സംഭവുമായി ബന്ധപ്പെട്ട് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉദ്ഘാടന ദിവസം ആദ്യം എത്തുന്നവർക്ക് വെറും ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന പരസ്യം സോഷ്യൽ മീഡിയയിലൂടെയാണ് സ്ഥാപനം നൽകിയത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ പരസ്യം വൈറലായതോടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് യുവാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ കോഴിക്കോട്ടേക്ക് ഒഴുകുകയായിരുന്നു.
രാവിലെ കട തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, അതായത് പുലർച്ചെ മുതൽ തന്നെ കടയ്ക്ക് മുന്നിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. നേരം പുലർന്നതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും തിരക്ക് വർദ്ധിക്കുകയും ചെയ്തതോടെ ഉന്തും തള്ളുമുണ്ടായി. ഇതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
തിരക്ക് വർദ്ധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തി വീശിയത്. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെയും പൊലീസിനെ മുൻകൂട്ടി അറിയിക്കാതെയും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനാണ് കടയുടമകളെ കസ്റ്റഡിയിലെടുത്തത്.
















