മനാമ: ഇറാൻ വീണ്ടും ബഹ്റൈനിൽ ആക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ മുഹറഖ് ഭാഗത്തെ സർവകലാശാല കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായതായും അധികൃതർ അറിയിച്ചു.
Iranian aggression indiscriminately attacked civilian targets and caused material damage to a water desalination plant following a drone attack.
— Ministry of Interior (@moi_bahrain) March 8, 2026
ജനവാസ മേഖലയിലും ഡ്രോൺ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ജല ശുദ്ധീകരണ പ്ലാന്റിന് തകർച്ചയുണ്ടായതായും പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മിന സൽമാൻ തുറമുഖത്തിന് നേരെയും ആക്രമണം നടന്നിരുന്നു.
ഇറാൻ ആക്രമണത്തിൽ ബഹ്‌റൈനിൽ നേരത്തെ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹിദ്ദിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ കപ്പലിന് തീ പിടിച്ചാണ് പ്രവാസി തൊഴിലാളി മരിച്ചത്. മിസൈൽ ആക്രമണം ഇന്റർസെപ്റ്റ് ചെയ്യുന്നതിനിടെ നിർത്തിയിട്ട കപ്പലിനു നേരെ മിസൈൽ അവശിഷ്ടം വന്ന് പതിക്കുകയായിരുന്നു. ബംഗ്ലാദേശ് പൗരനാണ് ആക്രമണത്തിൽ മരിച്ചത്. കപ്പലിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
അതേസമയം, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച നടപടി തുടരുകയാണ്. ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് ബഹ്റൈന്റെ വ്യോമാതിർത്തി അടച്ച തീരുമാനത്തിന് നിലവിൽ മാറ്റമില്ല. സുരക്ഷാ കാരണങ്ങളാലാണ് തൽസ്ഥിതി തുടരുന്നത്.
















