ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജാഗ്രത കടുപ്പിച്ച് ഡൽഹി പോലീസ്. എംബസിയടക്കമുള്ള അമേരിക്കൻ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും സിസിടിവി നീരീക്ഷണം കാര്യക്ഷമമാക്കാനും ഡൽഹി പോലീസ് കമ്മീഷണർ നിർദേശം നൽകി.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ദിവസേന റിപ്പോർട്ട് സമർപ്പിക്കാനാണ് സെപ്ഷ്യൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
വിശാഖപട്ടത്ത് സംയുക്തനാവിക അഭ്യാസത്തിന് എത്തിയ ഇറാൻറെ ഒരു കപ്പൽ കൊച്ചിയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐആർഐഎസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിൽ അടുപ്പിക്കാൻ ഇന്ത്യ അനുവാദം നൽകിയത്. ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ച 28-ാം തീയതിയാണ് ഇറാൻ്റെ കപ്പൽ ഇന്ത്യയിൽ അടുപ്പിക്കാൻ അനുവാദം തേടിയത്.
ഒന്നാം തിയതി ഇന്ത്യ അനുവാദം നൽകിയെന്നും കപ്പൽ നാലാം തീയതി കൊച്ചിയിൽ അടുപ്പിച്ചെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു. കപ്പലിലുള്ള 183 പേർക്ക് നാവികസേന ബേസിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഉണ്ടായിരുന്ന ഐആർഐഎസ് ദേന കപ്പലാണ് അമേരിക്ക കഴിഞ്ഞ ദിവസം മുക്കിയത്.
















