ഗൾഫ് മേഖലയിൽ ഇറാനിയൻ നിർമ്മിത ഡ്രോണുകൾ ഉയർത്തുന്ന ഭീഷണി നേരിടാൻ യുക്രെയ്നിൽ നിന്നുള്ള സൈനിക വിദഗ്ധർ എത്തുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇറാനിയൻ നിർമ്മിത ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ച അനുഭവപരിചയമുള്ള ഉദ്യോഗസ്ഥരെയാണ് മേഖലയിലേക്ക് നിയോഗിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയാണ് ഈ നിർണ്ണായക വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഇറാനിയൻ ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ തകർക്കുന്നതിൽ യുക്രെയ്ൻ സൈന്യം വലിയ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഗൾഫ് മേഖലയിലെ തന്ത്രപ്രധാനമായ എണ്ണക്കമ്പനികൾ, കപ്പൽ പാതകൾ, വ്യവസായ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഈ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ഗൾഫ് രാജ്യങ്ങളിലെ സൈനികർക്ക് ഡ്രോൺ പ്രതിരോധത്തിൽ യുക്രൈൻ സംഘം അത്യാധുനിക പരിശീലനം നൽകും. ഡ്രോണുകളെ വെടിവെച്ചിടാനുള്ള ആധുനിക സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും റഡാർ സിഗ്നലുകൾ കൃത്യമായി തിരിച്ചറിയുന്നതിനും നേതൃത്വം നൽകും.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ഓപ്പറേഷൻ എപ്പിക് ഫ്യൂറി പന്ത്രണ്ടാം ദിവസവും അതിശക്തമായി തുടരുന്നതിനിടയിലാണ് യുക്രെയ്നിന്റെ ഈ ഇടപെടൽ.
















