ദേശീയപാത ഉദ്ഘാടനച്ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദത്തില്‍, മുഖ്യമന്ത്രിയെയും മന്ത്രിയെയും പരിഹസിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മന്ത്രിയുടെ പേരില്ലാത്തത് ഒരു പ്രശ്‌നമാണെങ്കില്‍ ആയിക്കോട്ടെയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ ക്ഷണിച്ചു. മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും കുടുംബത്തെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ആര് ഒപ്പം വരണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതിലെ പ്രശ്‌നമെന്താണ് എന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമാണുള്ളത്. വിവാദം തിരഞ്ഞ് നടക്കുന്നവരാണ് സിപിഐഎം. മുപ്പത് ദിവസം കഴിയുമ്പോള്‍ റിയാസ് മന്ത്രിയാകില്ലെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകില്ലെന്നും അവര്‍ക്കറിയാം. എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കണം. അതാണ് അവരുടെ ലക്ഷ്യം. അതിന് മാധ്യമ സുഹൃത്തുക്കള്‍ പങ്കാളിയാകേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
















