തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. അധികാര വർഗം പീഡകനൊപ്പമാണുള്ളത്. വൈരമുത്തുവിനെതിരെ പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു.‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു. വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർമിക്കണം, പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം സ്വന്തം പാർട്ടിയിലെതന്നെ ഒരു സ്ത്രീ പരസ്യമായി ആ കവിയുടെ പേര് പറഞ്ഞതാണ് എന്നതാണ്.
എന്തൊക്കെയായാലും, പുരുഷന്മാർ അവരുടെ സഹോദരന്മാർ, അമ്മാവന്മാർ, അച്ഛന്മാർ, സുഹൃത്തുക്കൾ, ഉപദേഷ്ടാക്കൾ എന്നിവർക്കൊപ്പം നിൽക്കും. എത്ര സ്ത്രീകൾക്ക് മാനസികാഘാതം സംഭവിച്ചാലും ആർക്കാണ് വിഷമം?’– ചിന്മയി എക്‌സിൽ കുറിച്ചു. നിങ്ങളോട് ലജ്ജ തോന്നുന്നു. ജീവിതം, സ്വപ്നങ്ങൾ, കരിയർ, ജീവിതം എന്നിവ നശിപ്പിക്കപ്പെട്ട സ്ത്രീകളുടെ രോഷം നിങ്ങളുടെ മേൽ പതിക്കട്ടെ… താൻ വലിയ വില നൽകേണ്ടി വന്നുവെന്നും ചിന്മയിയുടെ എക്സ് പോസ്റ്റ്. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വൈരമുത്തുവിനെ അഭിനന്ദിച്ച കമൽഹാസന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം. മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി 2018ൽ ഗായിക ചിന്മയി ഉൾപ്പെടെ ഏതാനും വനിതകൾ വൈരമുത്തുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, പുരസ്‌കാരം ലഭിച്ചത് എല്ലാ തമിഴ്നാട്ടുകാർക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ആർ വൈരമുത്തു പ്രതികരിച്ചു. വൈരമുത്തുവിന് ജ്ഞാനപീഠം എന്നതിനെക്കാൾ തമിഴ് ഭാഷയ്ക്ക് ലഭിച്ചു അതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ജ്ഞാനപീഠം തമിഴ്നാട്ടിലേക്ക് എത്തുന്നത് 24 വർഷത്തിന് ശേഷമാണ്. മറ്റ് ഭാഷകളിൽ എല്ലാം നിരവധി പേർക്ക് ജ്ഞാനപീഠം ലഭിച്ചു. എന്നാൽ തമിഴ്നാട്ടിൽ ഇതുവരെ താൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ജ്ഞാനപീഠം ലഭിച്ചത്. ജ്ഞാനപീഠം തമിഴ്നാട്ടിനും തമിഴർക്കും കാണിയ്ക്കയായി സമർപ്പിക്കുന്നുവെന്നും തമിഴ്നാടാണ് തനിയ്ക്ക് എല്ലാം തന്നത് തന്നെ കവിയാക്കിയത് തമിഴ്നാട് ആണെന്നും വൈരമുത്തു പ്രതികരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കമൽഹാസൻ എംപി തുടങ്ങി നിരവധി പ്രമുഖർ ആർ വൈരമുത്തുവിന് ആശംസകൾ അറിയിച്ചു.
Story Highlights : Singer Chinmayi strongly criticizes the awarding of Jnanpith to Vairamuthu
















