തമിഴ്നാട് തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് പതിനൊന്നിനാണ് പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ കാണാതായത്. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം തൂത്തുക്കുടിയിലെ കുളത്തൂരിൽനിന്നും കണ്ടെടുക്കുകയായിരുന്നു. കൊലപാതകിയെ അറസ്റ്റ് ചെയ്യാതെ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് കാണിച്ച് കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. തുടർന്ന് കോടതിയിടപ്പെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും 2022ൽ സമാന കുറ്റകൃത്യം ചെയ്തിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
















