തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി സ്‌പെഷ്യാലിറ്റി വെന്റിലേറ്റർ യൂണിറ്റിൽ ഉണ്ടായ തീ പിടിത്തത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിവിധ വാഹനാപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സനീഷ്, ആയൂർ സ്വദേശി കൃഷ്ണൻകുട്ടി, ഓട്ടോ ഡ്രൈവർ അബ്ദുൾ റഹീം, ചിറയിൻകീഴ് സ്വദേശി ഓമന അമ്മ, ബാലരാമപുരം സ്വദേശി ശ്രീധരൻ എന്നിവരാണ് തീ പിടിത്തത്തിൽ മരിച്ചത്.
തീപ്പിടിത്തത്തിനിടെ രോഗികളിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. അപകട നില തരണം ചെയ്ത സനീഷിന്റെ ആരോഗ്യ നില തീ പിടിത്തത്തിന് ശേഷം ആണ് വഷളായതെന്നും അതിന്റെ പിറ്റേ ദിവസം ആണ് അയാൾ മരിക്കുന്നതെന്നും അതുപോലെ തന്നെ ആണ് കൃഷ്‌ണകുട്ടിയും മറ്റുള്ളവരുടെയും മരണം എന്നും സതീശൻ ആരോപിച്ചു.
സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കിയ ആരോഗ്യമേഖലയെയാണ് പിണറായി സർക്കാർ പത്ത് വർഷത്തെ ഭരണത്തിലൂടെ തകർത്തെറിഞ്ഞത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണത്തെ കുറിച്ച് ആരോഗ്യവകുപ്പും പോലീസ് സംവിധാനങ്ങളും അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
















