എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ രംഗത്ത്. വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനകൾ ഈഴവ സമുദായത്തിന് രാഷ്ട്രീയമായ തിരിച്ചടിയുണ്ടാക്കുന്നുവെന്നും, സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാന മുന്നണികളെല്ലാം പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകൾ ഇതര മതവിഭാഗങ്ങളെ സമുദായത്തിൽ നിന്ന് അകറ്റുന്നതിന് കാരണമായെന്ന് സ്വാമികൾ ചൂണ്ടിക്കാട്ടി. “വെള്ളാപ്പള്ളിയുടെ വാക്കുകൾ കാരണം മറ്റു മതവിഭാഗക്കാർ ഈഴവ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമാണ്, അതിന് അതേ രീതിയിൽ മറുപടി നൽകാൻ എനിക്ക് കഴിയില്ല,” സച്ചിദാനന്ദ സ്വാമികൾ വ്യക്തമാക്കി. സമുദായത്തിന്റെ ഐക്യത്തെയും രാഷ്ട്രീയ ഭാവിയെയും ദോഷകരമായി ബാധിക്കുന്ന പ്രവണതയാണിതെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങൾ രാഷ്ട്രീയമായി ഇന്ന് ഏറെ പിന്തള്ളപ്പെട്ടിരിക്കുകയാണെന്ന് സ്വാമികൾ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികകൾ പുറത്തുവന്നപ്പോൾ ഈ വിഭാഗങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ല. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രമുഖ നേതാക്കളോട് ഈ ആവശ്യം ഉന്നയിച്ചിരുന്നതായും, അനുകൂലമായ ഉറപ്പുകൾ ലഭിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.
















