മോഹൻലാൽ സമർപ്പിച്ച ഹർജി കൂടാതെ സാമൂഹികമാധ്യമങ്ങളിലൂടെ താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെയും അപഹസിച്ചവരെയും കേസിൽ കക്ഷി ചേർക്കാനും ഇവർക്കെതിരെ നടപടിക്ക് ഉത്തരവിടാനും തയാറായി ഡൽഹി ഹൈകോടതി. കോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മെറ്റയിലെ 10 ഉൾപ്പടെ അമ്പതോളം ലിങ്കുകൾ മോഹൻലാൽ കോടതിയിൽ സമർപ്പിച്ചു. പുതിയ അപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കും. അതോടൊപ്പം മോഹൻലാൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ലിങ്കുകൾ മാറ്റാൻ നിർദേശിക്കുമെന്നും കോടതി വ്യക്തമാക്കി.
അഞ്ചുപ്രധാനപ്പെട്ട വിഷയങ്ങളാണ് മോഹൻലാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത്, ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത്തിന് ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നത്, അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നത്, വോയിസ് ക്ലോണിങ് ഉൾപ്പടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്നത്.
ഇതല്ലാതെ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്- അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വിൽക്കുന്നതിന് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു. തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും വീഡിയോകളും ഉപയോഗിക്കുന്നു, ബോഡി ഷെയ്മിങ് ഉൾപ്പടെ നടക്കുന്നു, നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ മറവിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികൾ പ്രചരിപ്പിക്കുന്നു എന്നിവയാണ്. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരുന്നത്.
എന്നാൽ, കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെങ്കിൽ വീഡിയോകൾ അപ്ലോഡ് ചെയ്തവരെ കൂടി ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. മെറ്റയിലെ 10 ഉൾപ്പടെ അമ്പതോളം ലിങ്കുകളാണ് മോഹൻലാൽ കോടതിയിൽ സമർപ്പിച്ചത്. അപ്ലോഡ് ചെയ്തവരിൽ പലരും കേരളത്തിലായതിനാൽ മോഹൻലാലിന്റെ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കരുതെന്ന് മെറ്റയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.
















