പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായി തുടരുന്ന സംഘർഷ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. നാളെ വൈകിട്ട് 6:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരുന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണത്തലവന്മാർ പങ്കെടുക്കും. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ സജ്ജമാകുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
യുദ്ധം ആഗോള തലത്തിൽ സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുക, രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകും. ഇന്ധന വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി സ്വീകരിക്കേണ്ട നിലപാടുകൾ യോഗത്തിൽ രൂപീകരിക്കും.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും യോഗം ഗൗരവമായി പരിഗണിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സാഹചര്യം വഷളായാൽ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള ഏകോപിത പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. ഇതിനായി സംസ്ഥാനങ്ങളിലെ നോർക്ക പോലുള്ള സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശം നൽകിയേക്കും.
















