വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സുപ്രധാന പ്രകടനപത്രിക പുറത്തിറക്കി. വികസിത കേരളം എന്ന ലക്ഷ്യത്തോടെ ജനപ്രിയ വാഗ്ദാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പത്രിക ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, വിവിധ ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സാധാരണക്കാരുടെ വോട്ട് ലക്ഷ്യമിട്ടുള്ള വിപുലമായ ക്ഷേമപദ്ധതികളാണ് പത്രികയുടെ പ്രധാന ആകർഷണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഓണത്തിനും ക്രിസ്മസിനും സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്നതാണ് പത്രികയിലെ പ്രധാന പ്രഖ്യാപനം. കൂടാതെ, നിലവിലെ ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ഉറപ്പാക്കുമെന്നും പത്രികയിൽ പറയുന്നുണ്ട്. ആരോഗ്യരംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കേരളത്തിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നും ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളി കുടുംബങ്ങൾക്കും ലഭ്യമാക്കുമെന്നും എൻഡിഎ ഉറപ്പുനൽകുന്നു.
സ്ത്രീക്ഷേമത്തിനായി ‘ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്’ എന്ന പുതിയ പദ്ധതിയും പത്രിക മുന്നോട്ടുവെക്കുന്നു. ഇതുവഴി പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള കാർഡ് ലഭ്യമാക്കും. കാർഷിക മേഖലയിൽ എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്ന വാഗ്ദാനവും പത്രികയിലുണ്ട്. തൊഴിലില്ലായ്മ പരിഹരിക്കാനായി ‘എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം’ വഴി ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുമെന്നും ബിജെപി നേതൃത്വം നൽകുന്ന മുന്നണി വ്യക്തമാക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വാഗ്ദാനം. ഓരോ കോർപ്പറേഷനെയും സാമ്പത്തിക വികസന കേന്ദ്രങ്ങളാക്കി മാറ്റാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. രാഷ്ട്രീയ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും എൻഡിഎ പത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നു. കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള ‘റോഡ് മാപ്പ്’ ആണ് ഇതെന്നും സംസ്ഥാനത്തെ പിന്നോക്കാവസ്ഥയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് നിതിൻ നബീൻ പറഞ്ഞു.
















