തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ആറുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് വച്ചായിരുന്നു അപകടം.
തലശേരിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ജാക് ലയൺ ബസ് നിയന്ത്രണം വിട്ട്, കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി തലശരി ജനറൽ ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റവരെയും വിദഗ്ധ ചികിത്സ ആവശ്യമായവരെയും തലശേരിയിലെ വിവിധ സ്വകാര്യ–സഹകരണ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗംഗോത്രി ബസ് ഡ്രൈവർ മുജിതബയുടെ കാലിന്റെ എല്ല് പൊട്ടി.
ജാക് ലയൺ ബസ് ഡ്രൈവർ അഹമ്മദിനും പരിക്കേറ്റു. തലശേരി നഗരസഭ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
മറ്റൊരു സംഭവത്തിൽ മലപ്പുറം വളാഞ്ചേരി വെങ്ങാട് കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി വള്ളൂറാൻ ഹംസയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്. ബസ്സിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.
















