തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്ത ബോട്ടിൽനിന്ന് കാണാതായി 36 മണിക്കൂർ കടലിൽകിടന്ന മത്സ്യത്തൊഴിലാളിയെ കൊച്ചി തീരത്തു നിന്ന് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ടായ ‘സിയോണി’ൽനിന്ന് കാണാതായ രഞ്ജുമണി സോനോവാളിനെയാണ് (40) കോസ്റ്റ്ഗാർഡ് കപ്പലായ അർണവേശ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ 11.45-ഓടെയാണ് രഞ്ജുമണിയെ രക്ഷപ്പെടുത്തിയത്. മാർച്ച് 30-ന് രാത്രി മത്സ്യബന്ധന പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ബോട്ടിൽനിന്ന് രഞ്ജുമണിയെ കാണാതാകുന്നത്. ഉടൻ തന്നെ മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോഡിനേഷൻ സെന്ററിനും കൊച്ചിയിലെ മാരിടൈം റെസ്‌ക്യൂ സബ് സെന്ററിനും ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചു.
വിവരം ലഭിച്ച ഉടൻ തന്നെ അന്വേഷിച്ചിരുന്നെകിലും കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. അങ്ങനെ ഇന്നലെ 36 മണിക്കൂറിന്റെ അന്വേഷണത്തിന് ഒടുവിൽ കൊച്ചി തീരത്തുനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെ നിന്നാണ് രഞ്ജുമണിയെ കണ്ടെത്തുന്നത്. ഏകദേശം 36 മണിക്കൂർ ഭക്ഷണവും വെള്ളവും ഇല്ലാതെ കണ്ടെത്തുമ്പോൾ ആഴത്തിൽ നിർജലീകരണം സംഭവിച്ച് അവശനായിരുന്നു അദ്ദേഹം.
രഞ്ജുമണിയെ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കപ്പലിൽതന്നെ അടിയന്തര പ്രഥമശുശ്രൂഷ നൽകി. കൂടുതൽ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















